തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് കഴിക്കുന്ന ഭക്ഷണം ജീവനെടുക്കുന്ന സ്ഥിതിയുണ്ടായിട്ടും അതു തടയാനാവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുന്നത് തുടർക്കഥയായി. 10 വർഷം മുമ്പ് വഴുതക്കാട്ടെ ഹോട്ടലിലെ ഷവർമ്മ കഴിച്ച് 2012 ജൂലായ് 10ന് തിരുവനന്തപുരം സ്വദേശി സച്ചിൻ റോയി(21)മരിച്ച കേസിൽ പോലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കഴിഞ്ഞ ആറു ദിവസത്തിനിടെ ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ടു മരണമുണ്ടായി. ഒപ്പം ഭക്ഷണം കഴിച്ച പലരും ആശുപത്രിയിലുമായി.
ഇന്നലെ കാസർകോട്ട് മരിച്ചത് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും
ചെമ്മനാട് പെരുമ്പള ബേനൂരിലെ പരേതനായ അരിച്ചൻവീട് കുമാരൻ നായരുടെയും അംബികയുടെയും മകളുമായ അഞ്ജുശ്രീയാണ്. കോട്ടയത്ത് മെഡിക്കൽ കോളേജിലെ നഴ്സായ രശ്മിരാജ് ഹോട്ടൽ ഭക്ഷണത്തിലെ വിഷാംശം കാരണം ജനുവരി രണ്ടിന് മരിച്ചിരുന്നു. അഞ്ജുശ്രി കഴിച്ചത് കുഴിമന്തിയാണെങ്കിൽ രശ്മിരാജ് കഴിച്ചത് അൽഫാമായിരുന്നു.
കഴിഞ്ഞ മേയ് ഒന്നിന് ചെറുവത്തൂരിൽ നിന്ന് ഷവർമ കഴിച്ച കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിനി ദേവനന്ദയും മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണ്.
ജനുവരി ഒന്നിന് ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
അറേബ്യൻ ഭക്ഷണ വിഭവങ്ങൾ ശുചിത്വം പാലിക്കാതെയും മതിയായ രീതിയിൽ വേവിക്കാതെയും തയ്യാറാക്കുന്നതും കേടായവ വില്പന നടത്തുന്നതുമാണ് മനുഷ്യന്റെ ജീവൻ കവരുന്നതെന്നാണ് ആക്ഷേപം.
ഭക്ഷ്യസുരക്ഷയിലെ വീഴ്ച
ദുരന്തമുണ്ടാകുമ്പോഴല്ലാതെ ഇറച്ചിയുടെ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ മെനക്കെടാറില്ല.ഭക്ഷ്യവിഷബാധയുണ്ടായാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ഇക്കാര്യം പ്രദേശത്തെ ഫുഡ് സേഫ്റ്റി ഓഫീസറെ അറിയിക്കണമെന്നാണ് ചട്ടം. മറ്റുള്ളവർക്ക് അപായം സംഭവിക്കാതിരിക്കാനാണിത്. എന്നാൽ, ഡോക്ടർമാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ ഭക്ഷ്യസുരക്ഷാവകുപ്പ് ഇറക്കാത്തതിനാൽ മരണം പോലുള്ള സംഭവങ്ങളിലൊഴികെ ഭക്ഷ്യവിഷബാധ ഡോക്ടർമാർ ഫുഡ് സേഫ്റ്റി അതോറിട്ടിയെ അറിയിക്കാറില്ല.
എവിടെ പരാതിപ്പെടണം?
ചുരുക്കം ചില ഭക്ഷണശാലകളിലൊഴികെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരോ ഓരോ സർക്കിളിലെയും ഫുഡ് സേഫ്റ്റി ഓഫീസറുടെ ഔദ്യോഗിക നമ്പരോ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടില്ല. നമ്പർ പ്രദർശിപ്പിക്കണമെന്നാണ് വ്യവ്യവസ്ഥ. ഭക്ഷണത്തിൽ മുടിയോ പല്ലിയോ പാറ്റയോ കാണപ്പെടുകയോ പഴകിയ ഭക്ഷണമാണെന്ന് തോന്നുകയോ ചെയ്താൽ അപ്പോൾ തന്നെ വിവരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയോ പ്രദേശത്തെ ആരോഗ്യ വിഭാഗത്തെയോ പൊലീസിനെയോ അറിയിക്കാനും ഭക്ഷണം പരിശോധനയ്ക്കായി അവർക്ക് കൈമാറാനും കഴിയും. ടോൾ ഫ്രീ നമ്പർ- 1800 425 1125.
തിരുവനന്തപുരം-0471 2322833, 2322844.
കേസുകൾ 2022-23
പരിശോധന- 40792
സാമ്പിൾ- 4707
പിഴ- 1863 കേസുകളിൽ
പ്രോസിക്യൂഷൻ- 1470 കേസുകൾ
മരണം
2012:സച്ചിൻറോയ് (കഴിച്ചത് ഷവർമ്മ)
2021:ദേവനന്ദ - (കഴിച്ചത് ഷവർമ്മ)
2023(ജനുവരി 2)- രശ്മിരാജ്- (കഴിച്ചത് അൽഫാം)
2023(ജനുവരി 7) - അഞ്ജുശ്രീ - (കഴിച്ചത്കുഴിമന്തി)
അന്നം വിഷമാകുന്നത്?
പൂർണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോൾ അതിൽ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു.ഇവ ബോട്ടുലിനം ടോക്സിൻ എന്ന വിഷപദാർത്ഥം ഉത്പാദിപ്പിക്കുന്നു. ഷിഗല്ല ബാക്ടീരിയകളും രോഗകാരികളാവും. പരിശോധിച്ച മിക്കയിടത്തും ഇവയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. ഷവർമ്മയിൽ ചേർക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണെങ്കിൽ ദോഷമായി ബാധിക്കും. വേവ് കുറഞ്ഞ ഇറച്ചിയിൽ ആദ്യം മുതൽക്കേ രോഗാണുക്കൾ ഉണ്ടെങ്കിൽ അവ നശിക്കാനുള്ള സാധ്യത കുറയും. വേവാത്ത ഇറച്ചിയിൽ ബാക്ടീരിയ വേഗത്തിൽ പെറ്റുപെരുകും.
ഒരു
മണിക്കൂറിനകം
കഴിക്കണം
ഉണ്ടാക്കിയ തീയതിയും സമയവും പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നും ഒരുമണിക്കൂറിനുശേഷം ഉപയോഗിക്കരുതെന്നുമുള്ള നിയമം പാലിക്കപ്പെടാറില്ല.ലൈസൻസില്ലാതെ ഷവർമ്മ വിറ്റാൽ അഞ്ചുലക്ഷം പിഴയും ആറുമാസം തടവ്ശിക്ഷയ്ക്കും നിയമമുണ്ട്.
26 സ്ഥാപനങ്ങൾ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്നലെ 440 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായിരുന്ന 11 സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം തടഞ്ഞു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
മി വീണാ ജോർജ് റിപ്പോർട്ട് തേടി
കാസർകോട് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |