തിരുവനന്തപുരം: ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ശശി തരൂർ എം.പി പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ തത്വ ചിന്തകളും ദർശനങ്ങളും ജീവിതവുമൊക്കെയുള്ള സമഗ്രമായ പഠനമാണ് താൻ ഉദ്ദേശിക്കുന്നത്. 23 പുസ്തകങ്ങൾ എഴുതിയതിൽ ആകെ ഒരു ജീവചരിത്രം മാത്രം . അത് ജവഹർലാൽ നെഹ്രുവിനെക്കുറിച്ചാണ്. അതിനുശേഷം അത്തരമൊരു പുസ്തകമാണ് അംബേദ്കർ: എ ലൈഫ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിമകളുള്ളത് അംബേദ്കറിന്റേതാണ്. കുറച്ചു വർഷം മുൻപ് ചില ചാനലുകൾ നടത്തിയ മഹാനായ ഇന്ത്യക്കാരൻ ആരെന്ന സർവേയിൽ ഒന്നാമതെത്തിയതും അംബേദ്കറായിരുന്നു. വീട്ടിൽ നിന്ന് ചാക്കു കൊണ്ടുവന്ന് പഠിച്ച അംബേദ്കറായിരുന്നു ആദ്യമായി ജാതിയെക്കുറിച്ച് യൂണിവേഴ്സിറ്റിയിൽ ഒരു പേപ്പർ സമർപ്പിച്ചത്. ദളിത് ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോഴും മികച്ച ഫെമിനിസ്റ്റുമായിരുന്നു അദ്ദേഹം. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി. തുല്യതയ്ക്കായി വാദിച്ചു. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുന്നവരാകണമെന്ന് 1930കളിലും 40കളിലും അംബേദ്കർ പറഞ്ഞിരുന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് മാത്രമേ ഉത്തരങ്ങൾ പറയൂവെന്ന് ശശി തരൂർ ആദ്യമേ വ്യക്തമാക്കി. സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |