പാകിസ്ഥാന്റെ നിലവിലുള്ള അവസ്ഥ വളരെ പരിതാപകരമാണ്. സാമ്പത്തിക തകർച്ചയിലേക്ക് മൂക്കുകുത്തിയിരിക്കുകയാണ് രാജ്യം. ഗോതമ്പും ഗ്യാസുമൊക്കെ കിട്ടാക്കനിയായി മാറിയതോടെ സമ്പന്നർ ഒഴികെയുള്ളവർ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. അതിനു പുറമെയാണ് താലിബാൻ ഭീകരരിൽ നിന്ന് ഉണ്ടാകുന്ന വൻ ആക്രമണങ്ങൾ. മുൻപ് തോളോടുതോൾ ചേർന്നുനിന്ന് ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തിയവർ ഇപ്പോൾ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുന്നു. ഇതിനിടയിൽ ഇന്ത്യയുമായി ചെറിയതോതിൽ പോലുമുള്ള ഒരു ഏറ്റുമുട്ടലിനെക്കുറിച്ച് പാകിസ്ഥാന് ചിന്തിക്കാൻ കഴിയില്ല. യുദ്ധത്തിന്റെ കാര്യം പറയുകയും വേണ്ട.
ചൈനയിലും കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. മുൻപത്തെപ്പോലെ സഹായം അവിടെനിന്നും പാകിസ്ഥാന് ലഭിക്കില്ല. പാകിസ്ഥാന്റെ സേനാമേധാവിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ ഭിക്ഷാപാത്രവുമായി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ മുന്നിൽ പണത്തിനായി യാചിക്കുകയാണ്. പണം കിട്ടിയതുകൊണ്ട് മാത്രം പരിഹൃതമാകുന്നതല്ല പാകിസ്ഥാന്റെ പ്രശ്നങ്ങൾ. പട്ടിണിയിൽ കഴിയുന്ന ജനത്തിനിടയിൽ മുൻപത്തെപോലെ ഇന്ത്യാ വിരോധം വിറ്റുപോകില്ല. മാത്രമല്ല ഇന്ത്യ ലോകശക്തിയായി കുതിച്ചുയരുന്നത് പാകിസ്ഥാൻ വിരോധം പ്രചരിപ്പിച്ചിട്ടല്ലെന്നും സദ്‌ഭരണത്തിലൂടെ നേട്ടങ്ങൾ കൈവരിച്ചാണെന്നും പാകിസ്ഥാനിലെ ജനങ്ങൾപോലും തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽ യാഥാർത്ഥ്യം മറച്ചുവച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് പാക് നേതാക്കൾ തിരിച്ചറിയുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇന്ത്യയെ പ്രകീർത്തിച്ച് സംസാരിച്ചത് ഇതിന്റെ ഒരു തുടക്കമായിരുന്നു. വൈകിയെങ്കിലും പാക് ജനനേതാക്കൾക്ക് വിവേകം വരുന്നു എന്നതിന്റെ തെളിവായാണ് ഇന്ത്യ ഇത്തരം പ്രസ്താവനകളെ കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം യു.എ.ഇ സന്ദർശനത്തിനിടയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാകിസ്ഥാൻ പാഠം പഠിച്ചെന്നും ഈ യുദ്ധങ്ങൾ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് തന്റെ രാജ്യത്തിന് നൽകിയതെന്നും തുറന്നുപറഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ ഇതിനെ ഒരു സത്യസന്ധമായ പ്രസ്താവനയായി കണക്കാക്കാം. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ദ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം. അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ തമ്മിൽതല്ലി സമയം കളയണോ എന്ന് നമ്മൾതന്നെ തീരുമാനിക്കണമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. പാക് അധിനിവേശ കാശ്‌മീർ ചർച്ചയൊന്നും കൂടാതെ ഇന്ത്യ പിടിച്ചെടുക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാവാം ഈ യാഥാർത്ഥ്യം തുറന്നുപറയാൻ പാക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് കരുതണം.
ഭീകരരെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ തുടരുന്നിടത്തോളം പാകിസ്ഥാനുമായി ചർച്ച ഇല്ലെന്നതാണ് ഇന്ത്യൻ നിലപാട്. അതിനിടെ പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി യു.എൻ രക്ഷാസമിതി പ്രഖ്യാപിച്ചത് ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമാണ് . ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയതിന്റെ പേരിൽ ഇതാദ്യമായാണ് ഒരു ഭീകരനെ യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ലോക സമൂഹത്തിൽ ഇന്ത്യയുടെ നിലപാടിനും സ്ഥാനത്തിനും കൈവരുന്ന പ്രാധാന്യം കൂടിയാണ് ഇത് വെളിവാക്കുന്നത്. ചൈന ഇക്കാര്യത്തിൽ കൈക്കൊണ്ടിരുന്ന മുൻനിലപാട് പിൻവലിച്ചതും ഇന്ത്യയുടെ വിജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെ സാമ്പത്തിക നയതന്ത്ര രംഗങ്ങളിൽ വൻകുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയെ ഇനി യുദ്ധത്തിന്റെ പേരിൽ വിരട്ടാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാവാം പാക് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിലെന്ന് ഉൗഹിക്കാം. വൈകിയാണെങ്കിലും വിവേകം കൈവരുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |