തിരുവനന്തപുരം: നഗരത്തിലെ പേരുകേട്ട വീഥിയായ മാനവീയം വീഥിയും സ്മാർട്ട് റോഡ് നിർമ്മാണത്തിൽപ്പെട്ട് പാടേ തകർന്നിരിക്കുകയാണ്. എന്നാൽ ഇവിടെയും കരാറുകാരനെ പഴിച്ച് നഗരസഭയും സ്മാർട്ട് സിറ്റിയും തടിതപ്പുകയാണ്. തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിലെ റോഡ് നിർമ്മാണം നിലച്ചിട്ട് ഒരു വർഷമായെങ്കിലും അത് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. റോഡിന്റെ മദ്ധ്യഭാഗത്ത് കുഴിച്ചശേഷം ജോലികൾ പൂർത്തിയാക്കും മുൻപ് മൂടുകയായിരുന്നു. നിലവിൽ ഈ റോഡ് മെറ്റിലിളകി കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. വഴുതക്കാട്ടു നിന്ന് വെള്ളയമ്പലത്തേക്ക് വേഗത്തിലെത്താൻ ഈ റോഡിലൂടെ സാധിക്കും. പൊലീസ് ആസ്ഥാനത്തിനു തൊട്ടുമുന്നിലാണ് ഈ റോഡ്. തലസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികൾ മാനവീയം വീഥി കാണാനെത്താറുണ്ട്.
രണ്ട് പദ്ധതികൾ
ഗതാഗതം, സാംസ്‌കാരിക ഇടനാഴി എന്നിങ്ങനെ രണ്ടുപദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിരുന്നത്. മ്യൂസിയം, കനകക്കുന്ന് വളപ്പുകളെപ്പോലെ ആളുകൾ വിശ്രമിക്കുകയും ഒത്തുകൂടുകയും ചെയ്യുന്ന സ്ഥലമായിരുന്നു മാനവീയം വീഥി. വാഹനങ്ങൾ പോകുമ്പോൾ വലിയ രീതിയിലാണ് ഇവിടെ പൊടിപടലങ്ങളുണ്ടാകുന്നത്. ഈ വീഥിയിലൂടെയുള്ള രാത്രിയാത്രയ്ക്കിടെ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു.
റോഡിന്റെ പ്രത്യേകതകൾ
വഴുതക്കാട് നിന്ന് മ്യൂസിയത്തേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാവുന്ന എളുപ്പവഴി.
വലിയ പരിപാടികൾ നടക്കുമ്പോഴും വി.വി.ഐപികൾ നഗരത്തിലൂടെ പോകുമ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് ഈ റോഡിലൂടെയാണ്.
മ്യൂസിയം റോഡിൽ നിന്ന് പൊലീസ് ആസ്ഥാനം, ടാഗോർ തിയേറ്റർ, ട്രിവാൻട്രം ക്ളബ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി.
റോഡിന്റെ ദൈർഘ്യം - 25 മീറ്റർ
ജോലികൾ ആരംഭിച്ചിട്ട് - 1.5 വർഷം
പൂർത്തിയാകാൻ ഇനിയും - 3 മാസം
മാനവീയം വീഥി നവീകരിക്കാൻ അനുവദിച്ചത് - 1.4 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |