തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബിനി സംരക്ഷണ മനുഷ്യച്ചങ്ങല സൃഷ്ടിച്ച് പ്രതിഷേധ സമരം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ എം.എൽ.എയുമായ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
കൗൺസിലിന്റെ അനുമതിയില്ലാതെ അഖിലേന്ത്യ കിസാൻ സഭയുടെ സ്വാഗതസംഘം ഓഫീസായി ഒരു മാസക്കാലമായി ബിനി ടൂറിസ്റ്റ് ഹോമിലെ റൂമുകളും റിസപ്ഷൻ കൗണ്ടറുകളും, വൈദ്യുതിയും, വെള്ളവും അടക്കം ഉപയോഗിച്ചത് എങ്ങനെയാണെന്ന് സി.പി.എം നേതൃത്വം മറുപടി പറയണമെന്ന് എം.പി. വിൻസെന്റ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജയിംസ്, കൗൺസിലർമാരായ കെ. രാമനാഥൻ, മുകേഷ് കുളപറമ്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ്, എ.കെ. സുരേഷ്, വിനേഷ് തയ്യിൽ, ആൻസി ജേക്കബ്, ശ്യാമള മുരളിധരൻ, ലീലാ വർഗീസ്, സിന്ധു ആന്റോ, നിമ്മിറപ്പായി, രന്യ ബൈജു, സനോജ് പോൾ, റെജി ജോയ്, മേഫിഡെൽസൻ, സുനിത വിനു, മേഴ്‌സി അജി എന്നിവർ പങ്കെടുത്തു.
ഒരു മാസക്കാലമായി ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചു മാറ്റുകയും അവിടെയുള്ള സാധനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടും നിരന്തരം വാർത്തകൾ വന്നിട്ടും മേയറും സി.പി.എം നേതൃത്വവും അറിഞ്ഞില്ലായെന്ന് പറയുന്നത് അഴിമതിയുടെ പങ്കുപറ്റിയതുകൊണ്ടാണ്.
- എം.പി. വിൻസെന്റ്
ബിനി ടൂറിസ്റ്റ് ഹോം ഇടിച്ച് നിരത്തിയതിനെതിരെ ബി.ജെ.പി പരാതി നൽകി
തൃശൂർ: ടെൻഡറിന്റെ മറവിൽ കോർപറേഷന്റെ അധീനതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം കരാറുകാരൻ ഇടിച്ച് നിരത്തിയതിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കും, ഈസ്റ്റ് ഇൻസ്പെക്ടർക്കും പരാതി നൽകി. കൗൺസിൽ അനുമതിയോ കരാറോ ഇല്ലാതെ സെക്ഷൻ ക്ലർക്കിൽ നിന്നും താക്കോൽ കൈക്കലാക്കി കോർപറേഷൻ സെക്രട്ടറി കരാറുകാരന് നൽകുകയായിരുന്നു. തുടർന്ന് കരാറുകാരൻ കെട്ടിടം ഇടിച്ച് നിരത്തുകയും വിലപ്പെട്ട വസ്തുക്കൾ കടത്തിക്കൊണ്ട് പോകുകയുമായിരുന്നു. ഇതുമൂലം കോർപറേഷന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും വിലപ്പെട്ട വസ്തുക്കൾ കളവ് ചെയ്ത് കൊണ്ടുപോയതിനും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. കോർപറേഷൻ സെക്രട്ടറി രാകേഷിനെയും കരാറുകാരൻ ജെനീഷിനേയും പ്രതിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |