SignIn
Kerala Kaumudi Online
Friday, 26 April 2024 8.15 AM IST

കുമ്പളങ്ങി നൈറ്റ്സ്

varavisesham

"നീ എന്നെയും കൊണ്ടേ പോവൂള്ളൂ, അല്ലേ" എന്ന് കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബേബിമോളോട് ബോബി ചോദിച്ചത് പോലെയാണ് പ്രൊഫസർ തോമസ് മാഷിനും പിണറായി സഖാവിനോട് ചോദിക്കാൻ തോന്നിയത്. മാഷ് സർവസംഗപരിത്യാഗിയാണ്. മോഹമുക്തനാണ്. സർവോപരി കുമ്പളങ്ങിക്കായലിൽ നീന്തിത്തുടിച്ച് ജീവിച്ച് പോയ മനുഷ്യനാണ്. കുമ്പളങ്ങിക്കായലിൽ നിന്ന് മാഷ് പിടിച്ച തിരുതയുടെ അത്രയൊന്നും തിരുതകളെ ഈ ഭൂഗോളത്തിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലും കായലിൽ നിന്ന് പിടിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

മാഷിന് പ്രണയാതുരമായ മനസുണ്ട്. സ്നേഹിച്ചാൽ തിരിച്ച് ഇരട്ടി കൊടുക്കും. കുമ്പളങ്ങിനൈറ്റ്സ് സിനിമയിലെ ബോബിയുടെ മനസ് തന്നെയാണ് ഒരു കണക്കിന് നോക്കിയാൽ മാഷിന്റെ മനസും. ബേബിമോളോട് ബോബിക്ക് തോന്നിയത് പോലെയുള്ള സ്നേഹവും ഇഷ്ടവും മാഷ്ക്ക് പിണറായി സഖാവ് തൊട്ട് ബേബിസഖാവ് വരെയുള്ളവരോട് തോന്നിയിട്ടുണ്ട്. തിരുതയിലൂടെ അവർക്കത് ബോദ്ധ്യപ്പെട്ടതാണ്.

പക്ഷേ മോഹമുക്തനായത് കാരണം പിണറായിസഖാവ് വന്ന് വിളിച്ചിട്ടും സിനിമയിലെ ബോബി തോണിയിൽ കയറി പോയത് പോലെ തോമസ് മാഷ് കായലിന്റെ നടുവിലേക്ക് ഒറ്റപോക്കായിരുന്നു. സിനിമയിൽ ബേബിമോൾ കരയ്ക്ക് നിന്ന് വിളിച്ച് പറഞ്ഞത് പോലെ 'ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന് സിനിമയ്ക്ക് പേരിട്ടോ' എന്നൊന്നും പിണറായിസഖാവിനെക്കൊണ്ട് പറയിപ്പിക്കേണ്ട എന്ന് ചിന്തിച്ച മാത്രയിലാണ് തോമസ് മാഷിൽ വീണ്ടുവിചാരമുണ്ടായതും അദ്ദേഹം കായലിൽ നിന്ന് കരയ്ക്കുകയറി പിണറായി സഖാവിന്റെ നിർബന്ധത്തിന് വഴങ്ങിയതും. നീ എന്നെയും കൊണ്ടേ പോവുള്ളൂ അല്ലേ എന്ന് പി.സഖാവിനോട് തോമസ് മാഷ് ചോദിച്ചുപോയി!

സഖാവിന്റെ നിർബന്ധം ഇത്രമാത്രമായിരുന്നു. അതായത്, മാഷ് ഡൽഹിയിൽ പിണറായിസഖാവിന്റെ പ്രത്യേക പ്രതിനിധിയാവണം. മാഷിന് തീരേ താത്‌പര്യമില്ലായിരുന്നിട്ടും പിണറായി സഖാവിനെ ഓർത്തതുകൊണ്ടു മാത്രം ആ പദവി ഏറ്റെടുക്കുകയായിരുന്നു.

ശരിക്കും മാഷിന്റെ കുമ്പളങ്ങിക്കായൽ പോലെ തെളിഞ്ഞ മനസ് കണ്ടിട്ട് കോൺഗ്രസുകാർക്ക് അസൂയ്യ മൂത്തതാണ്. കുമ്പളങ്ങി തിരുതകൾ ഡൽഹിയിൽ വിലസുന്നത് ഇവർക്കൊന്നും പിടിക്കുന്നില്ല. എന്ത് ചെയ്യാനാണ്! ആജീവനാന്തം ഡൽഹിയിൽ കഴിയാനുള്ള വരം മാഷിന് പണ്ട് കിട്ടിയിട്ടുണ്ടായിരുന്നു. സാധാരണനിലയിൽ വരം കിട്ടിയാൽ അത് അട്ടിമറിക്കപ്പെടാറില്ല. പക്ഷേ തോമസ് മാഷിന്റെ കേസിൽ വരം കോൺഗ്രസുകാർ അട്ടിമറിച്ചു. കോൺഗ്രസുകാർക്ക് വരം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ബ്രഹ്മാവിനേക്കാൾ കഴിവുണ്ട്. അതാണ് അവർ കാണിച്ചത്.

തോമസ് മാഷ് പക്ഷേ കുലുങ്ങിയില്ല. ഡൽഹിയും കുമ്പളങ്ങിയും കൊച്ചിയും തിരുവനന്തപുരവുമെല്ലാം മാഷിനെ സംബന്ധിച്ചിടത്തോളം ഒന്നുതന്നെയാണ്. കോൺഗ്രസുകാർ അതുകൊണ്ട് ഡൽഹിവരം തട്ടിപ്പറിക്കാൻ നോക്കിയാൽ മാഷിന് ഒരു കുലുക്കവും വരേണ്ട കാര്യമില്ല. അതവർക്ക് പക്ഷേ അറിയില്ല.

കുമ്പളങ്ങിക്കായലിന്റെ കരയിൽ കാറ്റും കൊണ്ട്, പാട്ടും കേട്ട് ഇരിക്കുന്നതിനിടയിലാണ് മാഷിന് പിണറായിസഖാവിന്റെ ആദ്യത്തെവിളി വന്നത്. അത് കണ്ണൂരിൽ പാർട്ടികോൺഗ്രസിന്റെ സെമിനാറിൽ വന്ന് പ്രസംഗിക്കാനുള്ള വിളിയായിരുന്നു. പാർട്ടികോൺഗ്രസ് എന്ന് കേട്ടപ്പോൾത്തന്നെ അതിലൊരു കോൺഗ്രസുണ്ടെന്ന് തിരിച്ചറിഞ്ഞ മാഷ്, മുൻപിൻ നോക്കാതെ ചാടിയിറങ്ങി. മാഷ് അസ്സൽ കോൺഗ്രസുകാരനായത് കൊണ്ടാണത്. മറ്റേ കോൺഗ്രസുകാർക്ക് അത് മനസിലാവില്ല. അവർ അതുകൊണ്ടാണ് വിലക്കാൻ നോക്കിയത്.

മാഷ് വഴങ്ങിയില്ല. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലായിരുന്നു മാഷ്. അതുകൊണ്ട് പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ മാഷ് പ്രസംഗിച്ചു. അതുകൊണ്ട് ഏതെങ്കിലും കോൺഗ്രസുകാരന് എന്തെങ്കിലും തട്ടുകേടുണ്ടായോ? എന്നിട്ടും ഇവരെന്തിനാണ് വെറുതെ മാഷിന്റെ തോളത്ത് കയറാൻ പോകുന്നത് എന്നാണ് മനസിലാവാത്തത്!

അങ്ങനെയിരിക്കുമ്പോഴാണ് മാഷെ തൃക്കാക്കരയിൽ വന്ന് പിണറായിസഖാവ് മാടിവിളിക്കുന്നത്. മാഷ് അങ്ങോട്ടും ചെന്നു. തൃക്കാക്കരയിൽ പിണറായിസഖാവ് തോമസ് മാഷിനെ ചുവപ്പ് ഷാൾ അണിയിച്ചാണ് വരവേറ്റത്. അന്ന് മുതൽ മാഷിന് ചുവപ്പിനോട് എന്തെന്നില്ലാത്ത അഭിനിവേശമുണ്ടായിരുന്നു.

തൃക്കാക്കരയിൽ മാഷ് പറഞ്ഞത് നാട്ടുകാരാരും ഗൗനിച്ചില്ല. അത് മാഷിന്റെ കുറ്റമല്ല. വ്യവസ്ഥിതിയുടെ കുറ്റമാണ്. മുറ്റത്തെ മുല്ലയ്ക്ക് അല്ലെങ്കിലും മണമുണ്ടാവില്ല. പക്ഷേ മാഷ് അതുകൊണ്ടൊന്നും തളരുന്ന കൂട്ടത്തിലായിരുന്നില്ല. തളർച്ച എന്ന വാക്ക് ആ നിഘണ്ടുവിലില്ല.

തൃക്കാക്കരയിലെ വോട്ടുപെട്ടി എണ്ണിക്കഴിഞ്ഞ അന്ന് രാത്രി തൊട്ട് മാഷ് കുമ്പളങ്ങിക്കായലിൽ തോണിയിൽ തുഴഞ്ഞ് നീങ്ങുകയായിരുന്നു. രാവെന്നോ പകലെന്നോ ഭേദമില്ലാതെ അദ്ദേഹം ആ കായലിൽ കറങ്ങി. രാത്രിയിൽ നക്ഷത്രങ്ങളെ എണ്ണി. കുറേ തിരുതകളെ പിടിച്ചു. അതെത്രയെണ്ണമെന്ന് നിശ്ചയമില്ല.

അങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന നേരത്തായിരുന്നു പിണറായി സഖാവിന്റെ വിളി വീണ്ടുംവന്നത്. ബേബിമോൾ ബോബിയെ വിളിക്കുന്നത് പോലെ മാഷിന് ആ വിളി കേട്ടപ്പോൾ തോന്നിയത് കൊണ്ട് മാത്രമാണ് കരയ്ക്ക് കയറാൻ അദ്ദേഹം തയാറായത്. മാഷിന് ഇന്ദ്രപ്രസ്ഥത്തിൽ ഇനി പിടിപ്പത് പണിയുണ്ട്. കുമ്പളങ്ങിക്കായലിലെ അവശേഷിക്കുന്ന തിരുതകളുടെ രാശി തെളിയാൻ പോവുന്നുവെന്ന് ആളുകൾ പറയുന്നുണ്ട്. അവയ്ക്ക് ഇന്ദ്രപ്രസ്ഥത്തിൽ ഇനി ഏതുതരം വേഷമാണ് കിട്ടാൻ പോകുന്നത് എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K V THOMAS KUMBALANGI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.