കറാച്ചി: ദേശീയ ഗ്രിഡ് തകരാറിലായതോടെ പാകിസ്ഥാനിൽ കടുത്ത വൈദ്യുതി പ്രതിസന്ധി. തലസ്ഥാനമായ ഇസ്ലാമാബാദിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാവിലെ മുതൽ വൈദ്യുതി വിതരണം തടസപ്പെട്ടു.
കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം താറുമാറായി. ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനം നിലച്ചു. ശൈത്യ കാലമായതിനാൽ കുറച്ചു നാളായി രാജ്യത്ത് ഊർജ്ജ ഉത്പാദന സംവിധാനങ്ങൾ രാത്രി അടച്ചിടുകയാണ് പതിവ്. രാവിലെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
ഇത്തരത്തിൽ രാവിലെ പ്രവർത്തനം തുടങ്ങിയപ്പോഴാണ് തെക്കൻ പാകിസ്ഥാനിലെ ഉദ്പാദന യൂണിറ്റുകളിൽ ഫ്രീക്വൻസിയിലും വോൾട്ടേജിലും വ്യതിയാനം കണ്ടെത്തിയതും തുടർന്ന് പ്രതിസന്ധിയുണ്ടായതും. പന്ത്രണ്ടിലേറെ മണിക്കൂറുകളെടുത്താണ് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചത്. രാത്രി 10 മണിയോടെ തകരാറ് പരിഹരിക്കാനായെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. എന്നാൽ ഗ്രാമ പ്രദേശങ്ങളിലെ കാര്യം വ്യക്തമാക്കിയിട്ടില്ല.
സ്റ്റാൻഡ്‌ബൈ പവർ സിസ്റ്റങ്ങൾ ഉള്ളതിനാൽ എയർ പോർട്ടുകളുടെ പ്രവർത്തനം സാധാരണഗതിയിൽ നടന്നതായി പാകിസ്ഥാൻ ഏവിയേഷൻ അതോറിട്ടി അറിയിച്ചു. ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഭൂരിഭാഗം ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചത്.
എന്നാൽ ചെറുകിട ക്ലിനിക്കുകളെയും സ്ഥാപനങ്ങളെയും പവർകട്ട് കാര്യമായി ബാധിച്ചു. ഇസ്ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയുടെ 117 ഗ്രിഡ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു. ലാഹോറിലെ ഓറഞ്ച് ലൈൻ മെട്രോയിൽ സർവീസുകൾ നിറുത്തിവച്ചു.
ഇന്നലെ രാവിലെ 7:30ന് തെക്കൻ പാകിസ്ഥാനിൽ ഫ്രീക്വൻസിയിലുണ്ടായ വ്യതിയാനമാണ് ദേശീയ ഗ്രിഡ് തകരാറിന് കാരണമായതെന്നും ഗുരുതരമായ തകരാറല്ലെന്നും ഊർജ്ജ മന്ത്രി ഖറം ദസ്തഗീർ പറഞ്ഞു.
കൈകാര്യം ചെയ്യുന്നതിലെ പിഴവും അടിസ്ഥാന സൗകര്യത്തിലെ അപാകതകളും കാരണം പാകിസ്ഥാനിൽ പവർകട്ടുകൾ വ്യാപകമാണ്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വൈദ്യുത തടസം മണിക്കൂറുകളെടുത്താണ് പരിഹരിച്ചത്.
അതേ സമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന പാകിസ്ഥാന് ഇരുട്ടടിയായി ഊർജ പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ മാളുകളും മാർക്കറ്റുകളും രാത്രി 8.30ന് അടയ്ക്കണമെന്നും സർക്കാർ ഓഫീസുകളിൽ ഊർജ ഉപയോഗം 30 ശതമാനം കുറയ്ക്കണമെന്നും ഈ മാസം ആദ്യം സർക്കാർ ഉത്തരവിട്ടിരുന്നു. തെരുവു വിളക്കുകളിൽ പകുതിയും ഇപ്പോൾ തെളിയാറില്ല. കാര്യക്ഷമമല്ലാത്ത വൈദ്യുത ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിരോധിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
മൊബൈൽ ഫോൺ ടവറുകളെയും ബാധിച്ചു
കറാച്ചി: വൈദ്യുതി വിതരണം തടസപ്പെട്ടത് പാകിസ്ഥാനിലെ നൂറുകണക്കിന് മൊബൈൽ ഫോൺ ടവറുകളെയും ബാധിച്ചെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൊബൈൽ സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന് ഇന്നലെ രാത്രിയോടെ റിപ്പോർട്ടുകൾ ഉയർന്നു.
വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ ടവറുകളിലെ ബാക്കപ്പ് ഇന്ധനവും ബാറ്ററികളും തീരുന്നതോടെ ആശയവിനിമയം തടസ്സപ്പെടാനിടയാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചു. സർവീസിൽ തടസം നേരിട്ടേക്കുമെന്ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |