SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

ഓഹരി തകർച്ച വിഴിഞ്ഞത്തെ ബാധിക്കില്ല : അദാനി ഗ്രൂപ്പ്

Increase Font Size Decrease Font Size Print Page

adani

തിരുവനന്തപുരം: ഹിൻഡെൻബെർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ തങ്ങൾക്കുണ്ടായ തിരിച്ചടി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ബാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന അനൗദ്യോഗിക ചർച്ചയിലാണ് അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ( വിസിൽ )​ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞത്ത് കൂടുതൽ കരുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. 2900 കോടി രൂപ നിക്ഷേപിക്കേണ്ടിടത്ത് ഇപ്പോൾ തന്നെ 3600 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 1200 കോടിയോളം നൽകാനുണ്ട്. ഇതിൽ പുലിമുട്ടിനുള്ള 400 കോടി വൈകാതെ സംസ്ഥാനം തങ്ങൾക്ക് കൈമാറും. എന്തുവന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദാനി ഗ്രൂപ്പ് തങ്ങളെ അറിയിച്ചെന്ന് തുറമുഖ വകുപ്പിലെ ഉന്നതൻ കേരളകൗമുദിയോട് പറഞ്ഞു. അതിനുമാത്രം സാമ്പത്തിക പ്രതിസന്ധിയില്ലെന്നും തങ്ങളെ തകർക്കാനുള്ള കോർപ്പറേറ്റ് നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്, വടക്കൻ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണം എന്നിവയാണ് കേരളത്തിൽ അദാനി ഗ്രൂപ്പിന്റെ മറ്റ് പദ്ധതികൾ. ഇവയെ സംബന്ധിച്ചും ആശങ്ക വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്ത് കൂടുതൽ പദ്ധതികളിൽ നിക്ഷേപം നടത്താൻ സർക്കാരുമായി ചർച്ച വൈകില്ലെന്നും അദാനി ഗ്രൂപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.

പുലിമുട്ട് തകർന്നു

കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിന്റെ അഗ്ര ഭാഗം 15 മീറ്ററോളം തകർന്നു. രണ്ട് ദിവസം മുമ്പ് ശക്തമായ തിരയിൽ പുലിമുട്ടിൽ വിള്ളൽ വീണിരുന്നു. ഡ്രഡ്‌ജിംഗിന്റെ ഭാഗമായി സ്ഥാപിച്ച ഷോർലൈൻ പൈപ്പുകൾക്കും കേടു സംഭവിച്ചു. നിർമ്മാണം തത്ക്കാലം നിറുത്തിയെങ്കിലും കടൽ ശാന്തമായതോടെ പുനഃരാരംഭിച്ചു. മൂന്ന് കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമ്മിക്കുന്നത്. കരയിൽ 1550 മീറ്ററും, കടലിൽ 2055 മീറ്ററും.

TAGS: VIZHINGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY