കൊല്ലം: സംസ്ഥാനത്തെ ക്രഷറുകളും ക്വാറികളും 30 മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ക്രഷർ ക്വാറി സംസ്ഥാന കോ ഓർഡിനേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടർ വാഹനവകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴ ഈടാക്കുകയും വിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിനെതിരെ എറണാകുളം ജില്ലയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരം നടത്തുന്നത്. ഒരു വാഹനത്തിന് 80,000 രൂപ വരെ ഈടാക്കുന്നുണ്ട്. പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകളിൽ മൂന്ന് വർഷമായിട്ടും തീരുമാനമെടുത്തിട്ടില്ല. ക്രഷർ, ക്വാറി ഉടമകൾക്കെതിരെയുള്ള പരാതികളിൽ വിശദീകരണമോ, വ്യക്തമായ അന്വേഷണമോ കൂടാതെ സ്റ്റോപ്പ് മെമ്മോ നൽകി സ്ഥാപനങ്ങൾ ഇല്ലാതാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്.
സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് പാറഖനനത്തിനായി അനുമതി ലഭ്യമാക്കുന്നതിന് ലേലസമ്പ്രദായം ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദു ചെയ്യുക, പാരിസ്ഥിതിക അനുമതിയുടെ കാലാവധി കേന്ദ്രനിയമ പ്രകാരമുള്ള മൈൻ ലൈഫ് വരെ അനുവദിക്കുക, വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഉത്പന്നത്തിന്റെ അളവിന് മുഴുവൻ ജിയോളജി പാസ് നൽകുക, പകൽ സമയങ്ങളിൽ നാലു മണിക്കൂർ ടിപ്പർ ലോറികൾ റോഡിലിറങ്ങുന്നതിനുള്ള നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ക്വാറിക്രഷർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആക്കാവിള സതീക്ക്, ജില്ല സെക്രട്ടറി വെള്ളിലഴികം പ്രസാദ്, ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മൂൺലൈറ്റ് അലിയാർ, ഐശ്വര്യ ചാക്കോ, എം.എസ് ഓയൂർ, കാർത്തിക ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |