കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന പ്രവൃത്തികൾ 2026 ജനുവരിയിൽ പൂർത്തിയാകും. നിർമ്മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എൻ.കെ.പ്രേമചന്ദ്രൻ എം.പിയും ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനിയർ നിരഞ്ജൻ നായക് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി.
361 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നിർമ്മാണ പ്രവൃത്തികൾ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും. നിലവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റും. അടുത്ത ഘട്ടമായി നിലവിലെ സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കും. ഏറ്റവും ഒടുവിൽ സർക്കുലേറ്റിംഗ് ഏരിയ, ലാൻഡ് സ്കേപ്പിംഗ് പ്രവൃത്തികൾ നടത്തും.
പ്ലാറ്റ് ഫോമും പൊളിച്ചുമാറ്റും
നിലവിലെ മുഴുവൻ കെട്ടിടങ്ങളും ഇതര നിർമ്മിതികളും പ്ലാറ്റ്ഫോമും പൂർണമായും പൊളിച്ചുമാറ്റി അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുകയാണ് പദ്ധതി. 39 മാസമാണ് നിർമ്മാണ കാലാവധി. പരിസ്ഥിതി സൗഹൃദ ഹരിത നിർമ്മാണ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ളോർ കൂടാതെ മൂന്ന് നിലകൾ കൂടി ഉണ്ടാകും. 244 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുംവിധം നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ ഗ്രൗണ്ട് ഫ്ളോർ കൂടാതെ നാല് നിലകൾ കൂടി ഉണ്ടാകും. പ്രധാന റോഡിനോട് ചേർന്ന് പാർക്കിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിച്ചു.
ആകർഷണീയം എയർ കോൺകോഴ്സ്
135 മീറ്റർ നീളത്തിൽ 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സാണ് റെയിൽവേ സ്റ്റേഷനിലെ ആകർഷണീയ നിർമ്മാണം. 4417 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ഇതിൽ വിപുലമായ വാണിജ്യ സമുച്ചയവും ഉണ്ടാകും. പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സ് കൂടാതെ 12 മീറ്റർ വീതിയിൽ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുഡ് ഓവർ ബ്രിഡ്ജും നിർമ്മിക്കും.ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചന്ദ്രുപ്രകാശ്, പ്രോജക്ട് സീനിയർ സെക്ഷൻ എൻജിനിയർ ഗിരീഷ്, ആർ.ഐ.ടി.ഇ.എസ് ഡെപ്യൂട്ടി ജനറൽ മാനേജർ കരുണാനിധി, സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റ്ഡ് ഡെപ്യൂട്ടി ജനറൽ മാനേജർ അഭിഷേക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പുരോഗതി വിലയിരുത്താൻ ദൈനംദിന നിരീക്ഷണ സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |