തൃശൂർ: വിവാദമായ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ച വിഷയം ചർച്ച ചെയ്യാനിരിക്കേ കൗൺസിൽ യോഗത്തിൽ ഫയൽ വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ ഉന്തും തള്ളും കൂട്ടയടിയും. ഇരുപക്ഷത്ത് നിന്നുമായി നാലുപേർ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് രണ്ടരയോടെ വിവാദ അജൻഡ ചർച്ചയ്‌ക്കെടുക്കാതെ യോഗം പിരിച്ചുവിട്ട മേയർ എം.കെ.വർഗീസിനെ പ്രതിപക്ഷം തടഞ്ഞുവച്ചു. പ്രതിപക്ഷ വലയത്തിൽ നിന്ന് മേയറെ മോചിപ്പിക്കാൻ ഭരണപക്ഷത്തെ രാഹുൽ ആർ.നാഥ്, അനീസ് അഹമ്മദ്, അനൂപ് ഡേവിസ് കാട എന്നിവരെത്തിയതോടെ ഉന്തും തള്ളുമായി.
കോൺഗ്രസിലെ ജയപ്രകാശ് പൂവത്തിങ്കൽ, എ.കെ.സുരേഷ്, സുനിത വിനു, ലാലി ജയിംസ്, സനീഷ്, മുകേഷ് കുളപറമ്പിൽ എന്നിവരുൾപ്പെട്ട പ്രതിപക്ഷനിരയെ ഇവർ നേരിട്ടതോടെ പിടിവലിയും ഉന്തും തള്ളുമായി. മേയറും ഉന്തിലും തള്ളിലും പെട്ടു. വനിതാ കൗൺസിലർമാർ നിലത്തുവീണു. ഭരണപക്ഷത്ത് നിന്ന് രാഹുൽനാഥ്, അനീസ് അഹമ്മദ് എന്നിവരും കോൺഗ്രസിലെ ജയപ്രകാശ് പൂവത്തിങ്കൽ, സുനിത വിനു എന്നിവരുമാണ് ചികിത്സ തേടിയത്. രാവിലെ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഫയൽ കൗൺസിലിൽ വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ നാല് അംഗങ്ങൾ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. ഇതോടെ അജൻഡകൾ പാസാക്കിയെന്നറിയിച്ച് മേയർ യോഗം പിരിച്ചുവിട്ടു.
കോർപ്പറേഷന്റെ അധീനതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം അനുമതിയില്ലാതെ പൊളിച്ച് വസ്തുക്കൾ കടത്തിയെന്നാണ് ആക്ഷേപം. കോടതിയിലും പരാതിയുണ്ട്. ബി.ജെ.പിയും വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്. സി.പി.ഐ അംഗങ്ങൾക്ക് ഇക്കാര്യത്തിൽ സി.പി.എം നേതൃത്വവുമായി ഭിന്നതയുണ്ടെന്നാണ് വിവരം.
ഫയൽ നൽകാത്തത് നിരീക്ഷകരെത്തുമെന്ന് അറിയിച്ചതിനാൽ
അജൻഡയിലുൾപ്പെടുത്തിയ ബിനി ടൂറിസ്റ്റ് ഹോം ഫയൽ കോടതി നിരീക്ഷകരെത്തുമെന്നറിയിച്ചതിനാലാണ് മേശപ്പുറത്തു വയ്ക്കാതിരുന്നതെന്ന് മേയർ എം.കെ.വർഗീസ്. കഴിഞ്ഞദിവസം കമ്മിഷൻ വന്ന് ഫയൽ തിരക്കിയിരുന്നു. കൗൺസിൽ യോഗം കഴിയുമ്പോഴേക്കും ഫയൽ എത്തിക്കാമെന്ന ധാരണയായിരുന്നു. എന്തെങ്കിലും പറഞ്ഞ് തടസമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം നീങ്ങുന്നത്. കസേരകൾ കമിഴ്ത്തിയിട്ട് തടയാൻ നോക്കി. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു.
ബോധപൂർവമെന്ന് പ്രതിപക്ഷം
വിഷയം ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് കൗൺസിൽ പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ഇ.വി.സുനിൽരാജ് എന്നിവർ പറഞ്ഞു. അജൻഡ വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. അജൻഡയുമായി ബന്ധപ്പെട്ട ഫയൽ കൗൺസിലർമാർക്ക് പരിശോധിക്കാൻ നൽകാതിരുന്നതിന് ന്യായീകരണമില്ല. മേയറും സഹപ്രവർത്തകരും സാംസ്‌കാരിക നഗരിക്ക് അപമാനമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |