കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുപ്പ് മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം.
ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലായിരുന്നു നടപടികൾ വേഗത്തിലാക്കാനും സമയക്രമം നിശ്ചയിക്കാനും നിർദേശം നൽകിയത്. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ എന്നിവർ ഭൂമി ഏറ്റെടുക്കൽ പുരോഗതി വിലയിരുത്തും. സർവേ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സർവേയർമാരെ നിയമിക്കും. നിലവിൽ 15 സർവേയർമാരെ നിയമിച്ചതിൽ ഏഴുപേർ മാത്രമേ ജോലിയിൽ പ്രവേശിച്ചുള്ളു. 45ൽ കൂടുതൽ സർവേയർമാരെ കൂടി നിയമിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
സർവേയ്ക്ക് ആർ.ടി.കെ സാങ്കേതിക വിദ്യ
നടപടികൾ വേഗത്തിലാക്കാൻ ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സർവേ നടത്തും. കണ്ണൂരിലെ ഏജൻസിയുമായി ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്തും. ആര്യങ്കാവ് മുതൽ ഇടമൺ വരെയും ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയും രണ്ട് റീച്ചുകളായാണ് റോഡ് വികസിപ്പിക്കുന്നത്. രണ്ടാം റീച്ചിലെ തിരുവനന്തപുരം ജില്ലയിലെ നാല് വില്ലേജുകളിൽ മൂന്ന് വില്ലേജുകളുടെ സർവേ പൂർത്തിയായി. ഒന്നാം റീച്ചിലെ നിലമേൽ, അലയമൺ വില്ലേജുകളിലെ സർവേ ആരംഭിച്ചതേയുള്ളു. ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികളാണ് നടക്കുന്നത്. കെട്ടിടങ്ങൾ, കൃഷി, മരങ്ങൾ തുടങ്ങിയവയുടെ മഹസർ തയ്യാറാക്കി നഷ്ടപരിഹാരം നിശ്ചയിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സ്കെച്ച് തയ്യാറാക്കിയാവും ഏറ്റെടുക്കൽ പൂർത്തിയാക്കുക.
പാത നിർമ്മാണത്തിന് കരാർ ക്ഷണിച്ചു
പുതിയ പാതയുടെ നിർമ്മാണത്തിന് ദേശീയപാത വികസന അതോറിട്ടി കരാർ ക്ഷണിച്ചു. എഗ്രിമെന്റ് വയ്ക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിനകം റോഡ് വികസന ജോലികൾ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 38.24 കിലോമീറ്റർ പാതയാണ് നാലുവരിയിൽ നിർമ്മിക്കുക.
നിലവിലെ ആര്യങ്കാവ് - തെന്മല പാത 21 കിലോമീറ്റർ ദൂരം 30 മീറ്റർ വീതിയിൽ വികസിപ്പിക്കും. കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 293.56 ഹെക്ടർ ഭൂമിയും തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാൻ ഹൈവേ ഡെപ്യൂട്ടി കളക്ടർ 3 (എ) പ്രാഥമിക വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |