മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ആരാധിക്കാനോ ഭരിക്കാനോ പിന്നാക്കക്കാർക്ക് സ്വാതന്ത്ര്യമില്ലെന്നും അവിടെ ഇന്നും അയിത്തം നിലനിൽക്കുന്നുവെന്നും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 2425-ാം നമ്പർ ശാഖയിൽ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപദേശക സമിതി രൂപീകരിക്കണമെന്ന് ദേവസ്വം ബോർഡ് ഉത്തരവുണ്ടെങ്കിലും ഭരണം സവർണരിൽ ഒതുങ്ങി നിൽക്കണമെന്ന കീഴ്‌വഴക്കം മാനിക്കണമെന്ന് ബോർഡ് പറഞ്ഞുവയ്ക്കുന്നു. എം.പിയായി മത്സരിച്ച് തോറ്റത്തിന്റെ വിദ്വേഷം പിന്നാക്കക്കാരോട് കാണിക്കുകയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ്. രാജ്യത്തെ കീഴ്‌വഴക്കങ്ങൾ എല്ലാം മാറിയിട്ടും ചെട്ടികുളങ്ങരയിൽ ഒന്നും മാറുന്നില്ല. ചെട്ടികുളങ്ങരയിലെ തമ്പ്രാക്കൾ രാജ്യത്തെ മാറ്റങ്ങൾ അറിയുന്നില്ല. ദേവസ്വം ബോർഡിൽ ഭരണത്തിൽ വരുന്ന മന്നാക്കക്കാരുടെ താത്പര്യമനുസരിച്ചാണ് നിയമനിർമ്മാണങ്ങൾ. 96ശതമാനം മുന്നാക്കക്കാരായ ഉദ്യോഗസ്ഥരാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. നീതി നിഷേധത്തിനെതിരെ കോടതി വരാന്ത കയറി ഇറങ്ങേണ്ട ഗതികേടാണ് പിന്നാക്കക്കാർക്കുള്ളത്.
ജാതി പറഞ്ഞവന് നീതി ലഭിക്കുന്നു. മുസ്ലീം ലീഗ്,കേരള കോൺഗ്രസ് തുടങ്ങിയ ന്യൂനപക്ഷ പാർട്ടികളെല്ലാം നേടി. ജാതി ചിന്ത ഉണ്ടാകാതിരിക്കണമെങ്കിൽ ജാതി വിവേചനം ഇല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ചാരുംമൂട് യൂണിയൻ കൺവീനർ ജയകുമാർ പാറപ്പുറത്ത്,മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്,വിനുധർമ്മരാജ്,സരേഷ് പള്ളിക്കൽ,ഇറവങ്കര വിശ്വനാഥൻ,സോമൻ മൊട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഗുരുക്ഷേത്ര ശില്പികളെ ആദരിക്കലും മുൻ ഭാരവാഹികളുടെ ഫോട്ടോ അനാച്ഛാദനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |