SignIn
Kerala Kaumudi Online
Wednesday, 14 January 2026 7.36 AM IST

പ്രവാസി ബോർഡിൽ 65 ലക്ഷത്തിന്റെ തട്ടിപ്പ്;കരാർ ജീവനക്കാരി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

മുടങ്ങിയ പെൻഷൻ അക്കൗണ്ടുകളിൽ അനർഹരെ തിരുകിക്കയറ്റി

തിരുവനന്തപുരം:പ്രവാസി ക്ഷേമ നിധി ബോർഡിൽ അടവ് മുടങ്ങിയ പെൻഷൻ അക്കൗണ്ടുകളിൽ അനർഹരുടെ പേരുകൾ ചേർത്ത് 65 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കരാർ ജീവനക്കാരിയായ ഓഫീസ് അറ്റൻഡർ ലിനയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരിമറി തെളിഞ്ഞതോടെ ലിനയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

2022 ജൂലായ് മുതൽ ആഗസ്റ്റ് വരെ 24 അക്കൗണ്ടുകളിലാണ് ജീവനക്കാരുടെ പാസ്‌വേർ‌‌ഡ് ഉപയോഗിച്ച് തിരിമറി നടന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. മുടങ്ങിയ അക്കൗണ്ടുകളിൽ ചേർക്കുന്നവരിൽ നിന്ന് ലിന പണം കൈപ്പറ്റിയെന്നാണ് കരുതുന്നത്.ഇങ്ങനെ ചേർത്ത അനർഹർക്ക് പെൻഷൻ നൽകി ബോർഡിനും ഭീമമായ നഷ്ടമാണുണ്ടായത്.

ആറ്റിങ്ങൽ സ്വദേശി സുരേഷ് ബാബുവിന്റെ അംഗത്വ അക്കൗണ്ടിലെ പേര് തിരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെൻഷൻ നൽകിയത് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് സമാനമായ തട്ടിപ്പുകൾ പുറത്തുവന്നത്. സുരേഷ് ബാബു 2009 ജൂൺ 18 നാണ് ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു കഴിഞ്ഞ വർഷം ജൂലായിൽ മരിച്ചു. ഭർത്താവ് ഒടുക്കിയ തുക തിരികെ കിട്ടാൻ ഭാര്യ പത്മലത ക്ഷേമനിധി ബോർഡിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് സുരേഷ് ബാബുവിന്റെ അക്കൗണ്ടിൽ ജോസഫിന്റെ പേര് ചേർത്തത് കണ്ടെത്തിയത്.

തുടർന്ന് സോഫ്റ്റ്‌വെയർ തയ്യാറാക്കിയ കെൽട്രോണും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചപ്പോഴാണ് മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളിൽ അനർഹരെ തിരുകി കയറ്റിയ തട്ടിപ്പുകൾ പുറത്തായത്.

സോഫ്റ്റ്‌വെയർ തകരാറല്ലെന്നാണ് കെൽട്രോണിന്റെ കണ്ടെത്തൽ. സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ജീവനക്കാർക്ക് യൂസർ ഐ.ഡിയും പാസ് വേർഡും അക്കൗണ്ടുകൾ പരിശോധിക്കാൻ അഡ്മിന്‌ട്രേറ്റർക്ക് പ്രത്യേക യൂസർ ഐ.ഡിയും നൽകിയിട്ടുണ്ട്. മറ്റൊരാൾക്ക് കൈകാര്യം ചെയ്യാനാവാത്ത അക്കൗണ്ടിൽ ജീവനക്കാരുടെ ഐ.ഡികൾ വഴിയാണ് കൃത്രിമം നടന്നത്. അതുകൊണ്ടു തന്നെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് നിഗമനം.

തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ രക്ഷിക്കാൻ ക്ഷേമനിധി ബോർഡിലെ ഉന്നതർ ശ്രമിക്കുന്നതായും ഇവരുടെ രാഷ്ട്രീയ ബന്ധം കാരണം തട്ടിപ്പിന്റെ വ്യാപ്തി കുറയ്‌ക്കാൻ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. തന്റെ കീഴ് ജീവനക്കാരി നടത്തിയ തട്ടിപ്പിനെക്കുറിച്ച് പ്രതികരിക്കാനോ മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറാനോ സി.ഇ.ഒ തയ്യാറായില്ല.പൊലീസിനോട് ചോദിക്കൂ എന്നാണ് സി.ഇ.ഒ യുടെ പ്രതികരണം.

TAGS: ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.