രണ്ടാഴ്ചയ്ക്കകം പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ 150 വീടുകളിൽ കണക്‌ഷൻ
പാലക്കാട്: കൊച്ചിക്കും ആലപ്പുഴയ്ക്കും പിന്നാലെ ജില്ലയിലും ഗെയിൽ പൈപ്പ് ലൈൻ വഴി വീടുകളിലേക്കുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) കണക്‌ഷൻ യാഥാർത്ഥ്യമായി. ആദ്യഘട്ടത്തിൽ പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ വീടുകളിലാണ് ഗ്യാസെത്തിയത്. ആദ്യ കണക്‌ഷൻ പുതുശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത ഉദ്ഘാടനം ചെയ്തു. പുതുശേരിയിലും എലപ്പുള്ളിയിലുമായി 12 വീടുകളിലേക്കാണ് ആദ്യഘട്ടത്തിൽ ഗ്യാസെത്തിയത്. രണ്ടാഴ്ചയ്ക്കകം ഇരുപഞ്ചായത്തുകളിലെയും 150 വീടുകളിൽ കൂടി കണക്‌ഷൻ നൽകും. രണ്ട് പഞ്ചായത്തുകളിലെയും മുഴുവൻ വീട്ടിലും ഗ്യാസ് എത്തിയ ശേഷം പാലക്കാട് നഗരസഭയിലും കണക്‌ഷൻ നൽകിത്തുടങ്ങും. മാർച്ച് മുതൽ വീടുകളിലേക്ക് ഗ്യാസ് നൽകാനായിരുന്നു സർക്കാരിന്റെയും വിതരണ ഏജൻസിയായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും തീരുമാനം. നേരത്തെ നിർമ്മാണം പൂർത്തിയായതിനാൽ ജനുവരിയിൽ തന്നെ വിതരണം ചെയ്യുകയായിരുന്നു.
ബില്ലടയ്ക്കാൻ 3 മാർഗം
മൂന്നുതരത്തിൽ ബിൽ അടയ്ക്കാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരണം. മീറ്റർ റീഡിംഗിന് രണ്ടുമാസത്തിലൊരിക്കൽ കമ്പനി പ്രതിനിധി വീട്ടിലെത്തും.
പത്ത് സബ് സ്റ്റേഷൻ
ഗ്യാസ് വിതരണത്തിന് ജില്ലയിൽ പത്ത് സി.എൻ.ജി സബ് സ്റ്റേഷൻ പൂർത്തിയായി. കനാൽപിരിവ്, കൽമണ്ഡപം, ആലത്തൂർ, വാണിയംകുളം, ചെർപ്പുളശേരി, പട്ടാമ്പി, കോങ്ങാട്, കല്ലേക്കാട് എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും വടക്കഞ്ചേരിയിൽ രണ്ട് സ്റ്റേഷനും പൂർത്തിയായി.
മുണ്ടൂർ, കോട്ടായി, അലനല്ലൂർ, വാളയാർ ടോൾ പ്ലാസ എന്നിവിടങ്ങളിലെ സബ് സ്റ്റേഷൻ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇത് കൂടി കമ്മിഷൻ ചെയ്യുന്നതോടെ ജില്ലയിൽ എല്ലായിടത്തേക്കും ഗ്യാസ് എത്തിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |