കൊച്ചി: പൊലീസ് വേഷത്തിൽ കാറിലെത്തി സ്ത്രീകളുടെ കൈയിൽ നിന്ന് സ്വർണം കവരുന്ന കർണാടക മോഷണസംഘം ഒടുവിൽ കൊച്ചിയിൽ കുടുങ്ങി. കർണാടക കൊള്ളസംഘം ലക്ഷ്യമിട്ടത് കേരളമാകെ കവർച്ച. മഹാരാഷ്ട്രയിലും കർണാടകയിലും പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ ഇവർ ആലപ്പുഴയിലും കൊല്ലത്തും നടപ്പാക്കി. എന്നാൽ കൊച്ചിയിലെ കവർച്ച കണക്കൂട്ടൽ തെറ്റിച്ചു. തമിഴ്നാട്, കർണാടക പൊലീസുകൾക്ക് തലവേദനയായ കൊള്ളസംഘത്തെ വെറും 14ദിവസം കൊണ്ട് കേരളപൊലീസ് ഇരുമ്പഴിക്കുള്ളിലാക്കി.
കർണാടക ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനി സ്വദേശികളായ അസദുള്ള അഫ്സൽ അലിഖാൻ(33), ടക്കി അലി(41), മുഹമ്മദ് അൽ (22), അസകർ അൽ(41) എന്നിവരെയാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. ബൈക്കിൽ രക്ഷപ്പെട്ട അഞ്ചാമനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടനെ പിടികൂടുമെന്നും എറണാകുളം അസി.പൊലീസ് കമ്മിഷണർ പി. രാജ്കുമാർ പറഞ്ഞു. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും. പ്രതികളിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്. കവർച്ചാ സ്വർണം വിറ്റുകിട്ടിയ പണമാണിതെന്നാണ് കരുതുന്നത്.
എറണാകുളം സൗത്ത് അന്വേഷണത്തിൽ കവർച്ച നടത്തി മടങ്ങിയ പ്രതികൾ സഞ്ചരിച്ചിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാറിന്റെ നമ്പർ പൊലീസിനു ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിരുന്നു. കാർ നമ്പർ മറ്റു സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. പാലിയേക്കര ടോൾ പ്ലാസ വഴി ഈ നമ്പറിലുള്ള കാർ വന്നതായി സൗത്ത് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇവരുടെ സഞ്ചാരമാർഗം കണ്ടെത്തി കണ്ടെയ്നർ റോഡിൽ വച്ച് വാഹനങ്ങൾ കുറുകെയിട്ട് സംഘത്തെ പിടികൂടുകയായിരുന്നു.
ആലപ്പുഴ തുണച്ചു; കൊച്ചി കുടുക്കി
ആലപ്പുഴയിലാണ് ഇവർ ആദ്യം കവർച്ച നടത്തിയത്. പിന്നീട് കൊല്ലത്ത് നിന്ന് സ്വർണം കൊള്ളയടിച്ചു. കൊച്ചിയിലെത്തിയ അഞ്ചംഗ സംഘം മരടിൽ ഒരു സ്ത്രീയെ ലക്ഷ്യമിട്ടെങ്കിലും ആളുകൾ കൂടിയതോടെ ഓപ്പറേഷൻ നടന്നില്ല. മടക്ക യാത്രയ്ക്കിടെയാണ് സൗത്ത് ഓർബ്രിഡ്ജിന് സമീപത്തുവച്ച് വൃദ്ധയെ തടഞ്ഞുനിറത്തി ഏഴ് പവന്റെ സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നത്. കവർച്ചയ്ക്ക് ശേഷം സ്ഥലം വിടുന്നതാണ് രീതി. ഇങ്ങനെ തൃശൂരിലെത്തിയ സംഘം അവിടെയും പൊലീസായി സ്വർണം കവർന്നു. മറ്റൊരു കവർച്ച ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |