തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിമരുന്ന് നിർമ്മാണത്തിനും സംഭരണത്തിനുമുള്ള നിബന്ധനകളും നിർദ്ദേശങ്ങളും ഫയർഫോഴ്‌സിന്റെ ഫയർസർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും കടുപ്പിക്കും. എല്ലാ വെടിക്കെട്ട് നിർമ്മാണകേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. ഇത് സംബന്ധിച്ച് ഫയര്‍സ്റ്റേഷനുകൾക്ക് ജില്ലാ ഫയർ ഓഫീസർ നിർദ്ദേശം നൽകി.
സംഭരണവും നിർമ്മാണവുമെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാകും ലൈസൻസ് പുതുക്കിനൽകുക. പെസോയുടെയും എ.ഡി.എമ്മിന്റെയും ലൈസൻസ് മൂന്ന് വർഷത്തേക്ക് വരെ കിട്ടിയവരുണ്ട്. ഇവിടെയെല്ലാം പരിശോധനയുണ്ടാകും. നിർമ്മിക്കുന്ന ഷെഡും വഴികളും സുരക്ഷിതമാണോയെന്നതും ജനവാസകേന്ദ്രങ്ങളുണ്ടോയെന്നതും പരിശോധനയ്ക്ക് വിധേയമാക്കും. ഉത്സവസീസണിലാണ് എല്ലാ നിബന്ധനകളും കാറ്റിൽ പറക്കുന്നത്. സീസണിൽ നിർദ്ദേശിച്ചതിനേക്കാൾ ഉയർന്ന അളവിൽ മരുന്ന് നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായത്.
കുണ്ടന്നൂരിൽ ലൈസൻസ് പ്രകാരം 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയെങ്കിലും ഇതിലുമേറെ അളവിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നത് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പരിശോധനയിലേ സ്ഥിരീകരിക്കാനാകൂ. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പെസോയുടെ പരിശോധന പൂർത്തിയാകണം.
നിബന്ധനകളിൽ ചിലത്
വെടിക്കെട്ട് നിർമ്മാണകേന്ദ്രവും സംഭരണകേന്ദ്രവും തമ്മിൽ ചുരുങ്ങിയത് 45 മീറ്റർ ദൂരം വേണം.
വെടിക്കെട്ടുപുരയുടെ സമീപത്തും നിശ്ചിത ദൂരത്തും കുറ്റിക്കാടും പുല്ലും മറ്റും ഉണ്ടാകരുത്.
പതിനഞ്ച് കിലോഗ്രാം മരുന്ന് നിറച്ച് ശേഷം സംഭരണകേന്ദ്രത്തിലേക്ക് മാറ്റി സുരക്ഷിതമായി വെയ്ക്കണം
ലൈസൻസ് റദ്ദാക്കുന്നത് പേരിന്
വെടിക്കെട്ടിന്റെ ശബ്ദം കൂട്ടാൻ നിരോധിത സ്‌ഫോടകവസ്തുക്കൾ ചേർക്കുന്നതിന്റെ പേരിൽ കരാറുകാർക്കെതിരെ നടപടിയെടുത്താൽ കൂടെയുള്ള തൊഴിലാളികളുടെയോ ബന്ധുക്കളുടെയോ പേരിൽ കരാർ പുതുക്കി വാങ്ങും. വെടിക്കെട്ട് കരാറുകാരുടെ ലൈസൻസ് റദ്ദാക്കുന്നതും പുതുക്കുന്നതും നിരന്തരം നടക്കുന്നുണ്ട്. ചെറിയ അപകടം ഉണ്ടായാലും വ്യാപക റെയ്ഡ് നടക്കും. ലൈസൻസ് സസ്‌പെൻഡ് ചെയ്യും. വീണ്ടും മറ്റൊരാളുടെ പേരിൽ ലൈസൻസ് എടുക്കും. ചിലപ്പോൾ അതേ കേന്ദ്രത്തിൽ തന്നെ പ്രവർത്തനവും തുടങ്ങും. അതുകൊണ്ട് ലൈസൻസ് റദ്ദാക്കുന്നതിൽ മാത്രം ഒതുങ്ങിയാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നാണ് പറയുന്നത്.
നിർദ്ദേശിക്കപ്പട്ട അളവിൽ കൂടുതൽ വെടിമരുന്നുകൾ ഉപയോഗിച്ചതിനാലാണ് കുണ്ടന്നൂരിലെ അപകടത്തിന്റെ തീവ്രത കൂടിയതെന്നാണ് മനസിലാകുന്നത്. വിദഗ്ദ്ധ പരിശോധനയിൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും
അരുൺ ഭാസ്‌കർ
ജില്ലാ ഫയർ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |