തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി നികുതികളിൽ പരിഷ്‌കരണം ഏർപ്പെടുത്തി. ഇതിൽ പ്രധാനം കെട്ടിട നികുതിയിൽ വരുത്തിയ പരിഷ്‌കാരങ്ങളാണ്. ഇതിനൊപ്പം പുതിയ നികുതികളും ഈ മേഖലയിൽ കൊണ്ടുവന്നു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഇനിമുതൽ ഏർപ്പെടുത്തും, ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ വീടുണ്ടെങ്കിൽ ഇനിമുതൽ പ്രത്യേക നികുതി അടയ്‌ക്കേണ്ടി വരും. ഈ നികുതി പരിഷ്‌കാരങ്ങളിലൂടെ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ആയിരം കോടി ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
വാഹന നികുതിയിലും വർദ്ധന ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപ വരെയുളള മോട്ടർസൈക്കിളുകൾക്ക് രണ്ട് ശതമാനം അധികനികുതിയും മോട്ടോർ കാറുകൾക്ക് അഞ്ചുലക്ഷം വരെയുള്ളതിന് ഒരു ശതമാനവും, അഞ്ചുമുതൽ പതിനഞ്ച് ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനവും വർദ്ധിക്കും, 15 ലക്ഷത്തിനും ഇരുപതിനും ഇടയിൽ വിലയുള്ള മോട്ടോർ കാറുകൾക്ക് ഒരു ശതമാനമാണ് വർദ്ധന. ഇതിലൂടെ മാത്രം 340 കോടിയുള്ള അധിക വരുമാനം സർക്കാരിന് ലഭിക്കും.
ഇരുട്ടടിയായി തീരുവ വർദ്ധനവ്
പെട്രോൾ ഡീസൽ വിലയിൽ ലിറ്ററിന് രണ്ട് രൂപയുടെ തീരുവയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർദ്ധനവിനാവും കളമൊരുങ്ങുന്നത്. അതിലൂടെ വൻ വിലക്കയറ്റവും. വൈദ്യുതി തീരുവയിലും വർദ്ധന വരുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് 5 ശതമാനമാണ് വൈദ്യുതി തീരുവ വർദ്ധിച്ചത്. മദ്യത്തിനും പുതിയ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി.
പതിവ് പോലെ മദ്യത്തെയും വെറുതെ വിട്ടില്ല
999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർദ്ധിക്കും. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഈ തുക ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കും. 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ഇരുപത് രൂപയാണ് വർദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |