
കൊച്ചി: മുടി വെട്ടിയതിന് 20 രൂപ അധികം വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. പനമ്പള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷി(47)നെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചുറ്റിക ഉപയോഗിച്ചാണ് ഇയാൾ ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സുബേഷ് ഇവിടെയെത്തി ഇതരസംസ്ഥാനക്കാരായ ജീവനക്കാരെ ചുറ്റിക കൊണ്ട് മർദിക്കുകയായിരുന്നു. രണ്ടാഴ്‌ച മുൻപ് മുടിവെട്ടിയപ്പോൾ 100 രൂപവാങ്ങിയെന്നും മറ്റൊരു സലൂണിൽ 80 രൂപയേ ഉള്ളെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു. പിന്നീട് 20 രൂപ അധികം വാങ്ങിയെന്ന് പറഞ്ഞ് വഴക്കിടാൻ തുടങ്ങി. തെറിവിളിക്കാൻ തുടങ്ങിയതോടെ ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതിന്റെ ദേഷ്യത്തിൽ വീട്ടിൽ പോയി ചുറ്റിക കൊണ്ടുവന്നാണ് സലൂണിൽ ആക്രമണം നടത്തിയത്.
ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കാനുള്ള ശ്രമം ജീവനക്കാരിലൊരാളായ നിസാമുദീൻ കൈകൊണ്ട് തടയുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരന്റെ കൈക്ക് പൊട്ടലുണ്ടായി. കടവന്ത്ര പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ സുബേഷിന്റെ വീട്ടിലെത്തി പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സുബേഷ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |