
ന്യൂയോർക്ക്: വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്നതിനെക്കുറിച്ച് പലരും സ്വപ്നം കാണാറുണ്ടെങ്കിലും അവിടുത്തെ യാഥാർത്ഥ്യം അത്ര സുഖകരമല്ലെന്ന് വെളിപ്പെടുത്തി അമേരിക്കയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ 19കാരനായ കനവ് ആണ് തന്റെ പ്രവാസ ജീവിതത്തിലെ വൈകാരിക വശങ്ങളെക്കുറിച്ച് മനസ് തുറന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന പോലെയല്ല വിദേശത്തെ ജീവിതമെന്ന് കനവ് വീഡിയോയിൽ പറയുന്നു.
പലപ്പോഴും വിദേശ പഠനം ഗ്ലാമറസായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാൽ ഇതിന് പിന്നിലെ നിത്യേനയുള്ള കഷ്ടപ്പാടുകളെക്കുറിച്ച് ആരും സംസാരിക്കാറില്ലെന്നും കനവ് ചൂണ്ടിക്കാട്ടി. 'എനിക്ക് 19 വയസാണ്, ഞാൻ അമേരിക്കയിൽ തനിച്ചാണ് താമസിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി എത്തിയതാണ്. സത്യം പറഞ്ഞാൽ ഈ ജീവിതം അത്ര മനോഹരമൊന്നുമല്ല. ആരും ഇതിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് നിങ്ങളോട് പറഞ്ഞുതരില്ല,' കനവ് വീഡിയോയിൽ പറഞ്ഞു. ഭക്ഷണം കണ്ടെത്തുന്നത് മുതൽ പണം കൈകാര്യം ചെയ്യുന്നത് വരെ ഒറ്റയ്ക്കാണ്. ടാക്സുകളെക്കുറിച്ച് മനസിലാക്കുക, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വളരെ പെട്ടെന്ന് പഠിക്കേണ്ടി വന്നുവെന്നും കനവ് പറയുന്നു.
ഇന്ത്യയിലെ സ്‌കൂൾ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അമേരിക്കയിലെ കോളേജ് ജീവിതമെന്ന് കനവ് പറഞ്ഞു. ക്ലാസുകൾ, ആളുകൾ, ചുറ്റുപാടുകൾ എന്നിവയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇതിനിടയിൽ കുടുംബത്തെയും ആഘോഷങ്ങളെയും മിസ് ചെയ്യുന്നത് വലിയ മാനസിക വിഷമം ഉണ്ടാക്കാറുണ്ട്. 'ഉത്സവങ്ങളും ആഘോഷങ്ങളും വരുമ്പോഴാണ് ഏകാന്തത ശരിക്കും അനുഭവപ്പെടുക. നാട്ടിൽ എല്ലാവരും ഒത്തുകൂടി ചിരിച്ചും കളിച്ചും ആഘോഷിക്കുമ്പോൾ, ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറമിരുന്ന് ഒരു വീഡിയോ കോളിലൂടെ അത് നോക്കി നിൽക്കാനേ നമുക്ക് കഴിയൂ. ചില ദിവസങ്ങളിൽ ഇത് പ്രതീക്ഷിച്ചതിലും കൂടുതൽ വേദനയുണ്ടാക്കും,' കനവ് മനോവിഷമത്തിൽ പറഞ്ഞു.
ഇത്തരം ബുദ്ധിമുട്ടുകൾക്കിടയിൽ മുന്നിലുള്ള അനുഭവങ്ങൾ തന്നെ കൂടുതൽ കരുത്തനാക്കുന്നുണ്ടെന്നും കനവ് വിശ്വസിക്കുന്നു. 'ഒരുപക്ഷേ ഇതാകാം ജീവിതം. ഇത്തരം നിമിഷങ്ങളാണ് നിങ്ങളെ വളർത്തുന്നത്. മാനസികമായി കരുത്തനാക്കാനും സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കാനും ഈ ഏകാന്തത സഹായിക്കുന്നു,' 'ബിൽഡിംഗ് എ ലൈഫ്' (ജീവിതം കെട്ടിപ്പടുക്കുന്നു) എന്ന അടിക്കുറിപ്പോടെയാണ് കനവ് വീഡിയോ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |