SignIn
Kerala Kaumudi Online
Wednesday, 05 November 2025 7.50 AM IST

കേന്ദ്ര തൊഴിൽ നയത്തിലെ 'മനുസ്മൃതി' തീർത്തും തൊഴിലാളിവിരുദ്ധം; ശക്തമായി എതിർക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ നയം സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ആരോപിച്ചു. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും 'രാജധർമ്മം', 'ശ്രമ ധർമ്മം' തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ 'അവകാശങ്ങളുള്ള പൗരന്മാർ' എന്ന നിലയിൽ നിന്ന് 'വിധേയത്വമുള്ള അടിയാളർ' എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴിൽ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങൾ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ്.

തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. എന്നാൽ ഈ കരട് നയം സംസ്ഥാനങ്ങളെ പൂർണമായും നോക്കുകുത്തികളാക്കുന്നു. 'ലേബർ ആന്റ് എംപ്ലോയ്‌മെന്റ് പോളിസി ഇവാലുവേഷൻ ഇൻഡക്സ്' പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും, കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് വഴിവയ്ക്കും. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.

തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴിൽ സുരക്ഷ, മാന്യമായ മിനിമം വേതനം, സ്ഥിരം തൊഴിൽ എന്നിവയെക്കുറിച്ച് ഈ നയം പൂർണമായും മൗനം പാലിക്കുന്നു. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തെ "തൊഴിൽ ദാതാവ്" എന്ന ഓമനപ്പേരിൽ ഒതുക്കുന്നത് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ്. ഇത് തൊഴിൽ ചൂഷണം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.

തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണണം. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും കേരള സർക്കാർ ശക്തമായി ആവശ്യപ്പെടും'- മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

TAGS: V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.