SignIn
Kerala Kaumudi Online
Sunday, 17 May 2026 3.24 AM IST

മുണ്ടത്തിക്കോട്   വെടിക്കെട്ട്  അപകടം; കാരണം ചൂട് അല്ലെന്ന് പെസോ, ഇലക്‌ട്രിക്കൽ  ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകം

explosion

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിനുകാരണം ചൂടല്ലെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ). ചൂട് കാരണമാകാനുള്ള സാഹചര്യമില്ലെന്നാണ് പെസോയുടെ വിലയിരുത്തൽ. പെസോ അധികൃതർ ദുരന്തപ്രദേശത്ത് പരിശോധന തുടരുകയാണ്. അതേസമയം, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ടിലായിരിക്കും അപകടകാരണത്തിൽ സ്ഥിരീകരണമുണ്ടാവുക.

ദുരന്തത്തിൽ പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ദുരന്തപ്രദേശത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്. നാലുപേരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും കളക്‌ടർ വ്യക്തമാക്കി. സുരേഷ് സി എ (കാഞ്ഞിരക്കോട്), വിഷ്ണു (മനക്കൂടി), അഭിജിത്ത് (കോട്ടപ്പുറം), ഗിരീഷ് (കോട്ടപ്പുറം) എന്നിവരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ കമ്മിഷനാണ് അന്വേഷണച്ചുമതല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഇവർക്ക് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകും. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കെ രാജൻ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MUNDATHIKODE EXPLOSION, PESO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA