
തിരുവനന്തപുരം: നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും. 19പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32പോർവിമാനങ്ങളും പങ്കെടുക്കും. കൊച്ചിയിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിൽ നിന്നുള്ള വെടിവയ്പും പ്രതിരോധവും നാവികാഭ്യാസത്തിലുണ്ടാകും. അന്തർവാഹിനിയുടെ പ്രകടനങ്ങളും കാണാം. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) അഭ്യാസവുമുണ്ട്. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തും. 9,000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസ പ്രകടനം കാണാം. രാഷ്ട്രപതി വൈകിട്ട് 4.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 4.30ന് ഗാർഡ് ഒഫ് ഓണർ പരിശോധിച്ച ശേഷം 5.13ന് ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. തുടർന്ന് അഭ്യാസ പ്രകടനങ്ങൾ അരങ്ങേറും. 6.57ന് രാഷ്ട്രപതി വേദിയിൽ നിന്ന് ലോക്ഭവനിലേക്ക് തിരിക്കും. വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 4ന് രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |