മലപ്പുറം: താനൂർ ബോട്ട് അപകടം മനുഷ്യനിർമിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോട്ടിന് ലൈസൻസ് ഉണ്ടോയെന്നോ ഇല്ലെന്നോ അധികൃതർക്ക് പോലും അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥലം സന്ദർശിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോട്ടുയാത്ര സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടു പോലും പരിശോധിക്കാൻ യാതൊരു സംവിധാനവുമില്ല. ആരാണ് അപകടം ഉണ്ടായ ബോട്ട് സർവീസ് നടത്താൻ പിന്തുണ നൽകിയത്, ആരുടെ ശുപാർശയിന്മേലാണ് ഉദ്യോഗസ്ഥർ കണ്ണടച്ചത് എന്നുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഗൗരവതരമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണം. സമയപരിധിയിൽ ജുഡീഷ്യൽ അന്വേഷണം നടക്കണം. ഇതിന്റെ റിപ്പോർട്ട് വരാൻ കാത്തിരിക്കാതെ തന്നെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളാൽ രേഖപ്പെടുത്താൻ കഴിയാത്ത വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |