
ചേർത്തല : നായർ -ഈഴവ ഐക്യത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ എൻ.എസ്.എസിനെയോ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയോ തള്ളിപ്പറയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ. ട്രസ്റ്റ് വിശേഷാൽ പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. എൻ.എസ്.എസ് സഹോദരസംഘടനയാണ്. ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും. ഇപ്പോഴത്തെ തീരുമാനം ലോകാവസാനംവരെ നിലനിൽക്കുന്നതല്ല. ഇരുസമുദായങ്ങളും ഹിന്ദുമതത്തിൽ ഒരേ വിശ്വാസ,ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരും ഒരേ രക്തമുള്ളവരുമാണ്.
ഐക്യത്തിനായി ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചല്ല. തിരഞ്ഞെടുപ്പു സ്റ്റണ്ടുമായിരുന്നില്ല. നിഷ്‌കളങ്കനും നിസ്വാർത്ഥനുമായ സുകുമാരൻ നായർ ഐക്യത്തിനു വ്യക്തിപരമായി വലിയ പിന്തുണയാണ് നൽകിയത്. എൻ.എസ്.എസ് ഡയറക്ടർ ബോർഡിലുണ്ടായ തീരുമാനം അംഗീകരിക്കുന്നു. അതിൽ ഒരുവിഷമവും പ്രതിഷേധവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗും പ്രതിപക്ഷനേതാവുമടക്കമുള്ളവർ തന്നെ വേട്ടയാടിയപ്പോൾ താങ്ങും തണലുമായി നിന്നത് സുകുമാരൻ നായരാണ്. അത് തനിക്ക് ഇരട്ടി തന്റേടം നൽകി. ഐക്യത്തിനായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയപ്പോൾ തന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്‌നേഹിക്കുന്നെന്നു പറഞ്ഞതാണ്. നായർ-ഈഴവ ഐക്യനീക്കം ചില രാഷ്ട്രീയ നേതാക്കൾക്ക് ഉൾക്കിടിലമുണ്ടാക്കി. ഐക്യം തകർന്നത് എങ്ങനെയെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട. സുകുമാരൻനായരെയോ എൻ.എസ്.എസിനെയോ സമുദായാംഗങ്ങൾ തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി നിർദ്ദേശിച്ചു.
പിന്മാറ്റത്തിന് പിന്നിൽ
ബാഹ്യ ഇടപെടലില്ല :
ജി.സുകുമാരൻ നായർ
ചങ്ങനാശ്ശേരി : എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തോന്നിയതിനാലാണ് പിന്മാറിയതെന്നും, മറ്റിടപെടലുകളുണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ''എസ്.എൻ ട്രസ്റ്റ് യോഗത്തിലെ വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം തന്ത്രപരമായ സമീപനമാണ്. ഐക്യവുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനം ഞാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ മുന്നോട്ടുവച്ചത്. മറ്റാരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃയോഗം കൂടിയശേഷം മൂന്നു ദിവസം കഴിഞ്ഞുവരാമെന്ന് തുഷാർ വിളിച്ചു പറഞ്ഞു. മൂന്നു ദിവസം കാത്തിരിക്കേണ്ട കാര്യം ഇല്ലായിരുന്നു. തുഷാർ വരേണ്ട, വന്നാൽ അതിൽ രാഷ്ട്രീയമാകും എന്ന് ഞാൻ വിളിച്ചുപറഞ്ഞു. ഈ സംഭാഷണത്തിനു ശേഷം ഒരു ദിവസം കഴിഞ്ഞാണ് വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ കിട്ടിയത്. അതോടെ ഐക്യത്തിനു പിന്നിൽ എന്തോ ഉണ്ടെന്ന് മനസിലായി. പദ്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തിയില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെയാണ്. എല്ലാം കൂടി ചേർത്തു വായിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായി. ഞാൻ വിചാരിച്ചാൽ നേരത്തെ പദ്മ കിട്ടുമായിരുന്നു."" അത്തരം ഒരാഗ്രഹവുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. സമുദായത്തിന്റെ സഹായത്തോടെ ജയിച്ച ശേഷം അദ്ദേഹം പറഞ്ഞത് സമുദായ നേതാക്കളുടെ തിണ്ണനിരങ്ങിയിട്ടല്ല തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ്. എന്നാൽ, പിന്നീട് അബദ്ധം പറ്റിപ്പോയി എന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാപ്രശ്നവും അവസാനിക്കുമായിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് സതീശൻ ദൂതനെ അയച്ചിരുന്നു. ഇനി അതിന്റെ സമയം കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |