SignIn
Kerala Kaumudi Online
Thursday, 07 May 2026 3.12 PM IST

ബംഗാളിൽ നിന്ന് മമത പടിയിറങ്ങുന്നതിൽ സന്തോഷം ബംഗ്ളാദേശിന്; ഏറെ നാളായി കണ്ണുവച്ചിരുന്ന കരാർ ഇനി മോദി നടപ്പിലാക്കുമെന്ന് പ്രതീക്ഷ

Increase Font Size Decrease Font Size Print Page
modi

കൊൽക്കത്ത: 15 വർഷത്തെ ഭരണത്തിനുശേഷം അതിദയനീയമായ പരാജയമാണ് മമതാ ബാനർജി സർക്കാർ ഏറ്റുവാങ്ങിയത്. 200ലധികം സീറ്റുമായി ആധികാരിക വിജയം നേടി ബിജെപി ബംഗാളിൽ അധികാരത്തിലേറാനൊരുങ്ങുകയാണ്. തൃണമൂലിന് 81 സീറ്റിലൊതുങ്ങേണ്ടി വന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടുകൊള്ള നടത്തിയാണ് ബിജെപി ജയിച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിക്കുന്നത്. തോൽവി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്നും അതിനാൽതന്നെ ഭരണഘടനപരമായി ഗവർണറെ കണ്ട് രാജി നൽകില്ലെന്നും മമത പറയുന്നു. നിലവിലെ നിയമസഭയുടെ കാലാവധി എട്ടിന് അവസാനിക്കുന്നതോടെ മമത സർക്കാരിന്റെ അധികാരം സ്വാഭാവികമായി ഇല്ലാതാകും. ചരിത്രവിജയം നേടിയ ബംഗാളിലെ ആദ്യ ബിജെപി സർക്കാർ ഒൻപതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ഇതിനിടെ ബിജെപിയുടെ വിജയത്തിൽ ആശംസകളറിയിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി). ഇരു രാജ്യങ്ങളും തമ്മിലുള്ള ടീസ്റ്റ നദീജല പങ്കിടൽ കരാർ തടസപ്പെടുത്തിയതിന് മമത ബാനർജിയെ വിമർശിച്ചുകൊണ്ടാണ് ബിഎൻപി ബിജെപിക്ക് കൈയടിച്ചത്. ബിജെപിയുടെ വിജയം പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിലെ ബന്ധം നിലനി‌ർത്താനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

സുവേന്ദു അധികാരിയുടെ കീഴിൽ ബിജെപിയുടെ പ്രകടനത്തെ ബിഎൻപി ഇൻഫർമേഷൻ സെക്രട്ടറി അസീസുൾ ബാരി ഹെലാൽ പ്രശംസിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ടീസ്റ്റ ജലവിഭജന വിഷയത്തിൽ നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. മമത ബാനർജിയുടെ കീഴിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ ടീസ്റ്റ ബാരേജ് കരാറിന് തടസമായി നിന്നിരുന്നു. പശ്ചിമ ബംഗാളിൽ സുവേന്ദുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ബംഗ്ലാദേശ് ദീർഘകാലമായി ആഗ്രഹിക്കുന്ന കരാറുമായി സഹകരിക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് സർക്കാരും മോദി സർക്കാരും വളരെയധികം ആഗ്രഹിച്ചിരുന്ന കരാറിനെ സുവേന്ദു സഹായിക്കുമെന്ന് കരുതുന്നു. ബംഗാളിലെ അധികാരമാറ്റം ധാക്കയും കൊൽക്കത്തയും ഉൾപ്പെടുന്ന ദീർഘകാല അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും ഇതിലൂടെ ബംഗ്ലാദേശും പശ്ചിമ ബംഗാളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യത തുറന്നിട്ടതായും അസീസുൾ ബാരി ഹെലാൽ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ജലം പങ്കിടുന്നതിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ ഒന്നാണ് ടീസ്റ്റ തർക്കം. 1996ലെ ഗംഗാ ജല ഉടമ്പടി പ്രകാരം പശ്ചിമബംഗാളിലൂടെ ഒഴുകുന്ന ഗംഗാനദിയിലെ അണക്കെട്ടായ ഫറാക്കയിലെ ജലം വരൾച്ചാ സമയങ്ങളിൽ ബംഗ്ലാദേശുമായി പങ്കിടണം. എന്നാൽ ഇന്ത്യ ആവശ്യത്തിന് വെള്ളം തുറന്നുവിടുന്നില്ലെന്നും ഇത് കൃഷിയെയും താഴ്ന്ന പ്രദേശങ്ങളിലെ ഉപജീവനമാർഗത്തെയും ബാധിക്കുന്നുവെന്നും ബംഗ്ലാദേശ് പറയുന്നു.

കരാർ ഈ വർഷം അവസാനത്തോടെ അവസാനിക്കുന്നതിനാൽ ടീസ്റ്റ ജലത്തിന്റെ ന്യായമായ വിഹിതമാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. സ്വന്തം ജല ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പശ്ചിമ ബംഗാൾ സർക്കാർ കരാറിനെ ഇതുവരെ എതിർത്തിരുന്നത്. 2011ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ടീസ്റ്റ ജലത്തിന്റെ 37.5 ശതമാനം ബംഗ്ളാദേശിനും 42.5 ശതമാനം ഇന്ത്യക്കും ലഭ്യമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. പശ്ചിമ ബംഗാൾ സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് ആ പദ്ധതി നടപ്പായില്ല. സംസ്ഥാനത്തിന്റെ കാർഷിക താൽപര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദർശനം കരാറിന് പുതുജീവൻ നൽകുമെന്ന പ്രതീക്ഷ നൽകിയിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും 54 നദികളാണ് പങ്കിടുന്നത്. എന്നാൽ ഇതുവരെ രണ്ട് കരാറുകളിൽ മാത്രമാണ് ഒപ്പുവച്ചിട്ടുള്ളത്. ഗംഗാ ജല ഉടമ്പടി, കുഷിയാര നദി ഉടമ്പടി എന്നിവയാണിത്. ടീസ്റ്റയും ഫെനിയും ഉൾപ്പെടെയുള്ള മറ്റ് നദികൾ ഇപ്പോഴും ചർച്ചയിലാണ്.

TAGS: WESTBENGAL, BANGLADESH, TEESTA PACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.