തൃശൂർ: നാട്ടിൽ മരണമുണ്ടായാൽ പൗലോസ് പാഞ്ഞെത്തും. നേത്രദാനത്തിന്റെ മഹിമയെപ്പറ്റി ബന്ധുക്കളോട് പറയും. സമ്മതം കിട്ടിയാൽ ആശുപത്രികളെ ബന്ധപ്പെട്ട് നേത്രദാനത്തിന് വേദിയൊരുക്കും. പൗലോസിന്റെ ഇടപെടലിലൂടെ കാഴ്ച ലഭിച്ചവരുടെ എണ്ണം 1200.
അന്ധർക്ക് വെളിച്ചം പകരാനുള്ള ദൗത്യവുമായി ഇരിങ്ങാലക്കുട താഴേക്കാട് ചിരിയത്ത് വീട്ടിൽ പൗലോസ് യാത്ര തുടങ്ങിയിട്ട് നാലര പതിറ്റാണ്ടായി. പ്രതിഫലമേതും കൈപ്പറ്റാതെയുള്ള സേവനം. ഇരിങ്ങാലക്കുട ആളൂരിൽ 10 ദിവസം മുമ്പ് മരിച്ച 84കാരിയുടെ കണ്ണും ദാനം ചെയ്യിച്ചതാണ് ഒടുവിലത്തേത്.
500 പേരെക്കൊണ്ട് രക്തദാനവും ചെയ്യിച്ചു. യാത്രാച്ചെലവും മറ്റും സ്വയം വഹിക്കും. ആൾ മരിച്ച് ആറ് മണിക്കൂറിൽ കണ്ണ് ദാനം ചെയ്യേണ്ടതിനാൽ സമയമൊട്ടും പാഴാക്കാതെയാണ് പൗലോസിന്റെ പ്രവർത്തനം. സമീപപ്രദേശങ്ങളിൽ സ്വയം സ്‌കൂട്ടറോടിച്ചെത്തും. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ മക്കളുടെ സഹായത്തോടെയാണ് ദൂര, രാത്രി യാത്ര. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ നേത്രബാങ്കുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രവർത്തനം.
ആറാം ക്‌ളാസുകാരനായ പൗലോസ് ചെറുപ്പത്തിലേ കൃഷിപ്പണിക്കിറങ്ങി. സ്വന്തമായി ഒരേക്കർ കൃഷിയുണ്ട്. പന്ത്രണ്ടാം വയസിൽ രോഗിക്ക് കൂട്ടിരിക്കാൻ ആശുപത്രിയിൽ ചെന്നപ്പോൾ പലരുടെയും നിസഹായത നേരിൽ കണ്ടു. തുടർന്ന് പരസഹായമില്ലാത്തവർക്ക് കൂട്ടിരിക്കാനും പോയിത്തുടങ്ങി. വിൻസെന്റ് ഡി.പോൾ എന്ന സംഘടനയിലും പ്രവർത്തിക്കുന്നു.
ഭാര്യയുടെ കണ്ണുകളും നൽകി
രണ്ട് കൊല്ലം മുമ്പ് മരിച്ച ഭാര്യ റോസിയുടെ കണ്ണും ദാനം ചെയ്തു. അവയവം ദാനം ചെയ്യാൻ സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യും. മികച്ച സാമൂഹിക സേവനത്തിനുള്ള ഉപഹാരം നൽകി സർക്കാർ ആദരിച്ചിരുന്നു. ഈയിടെ കാഷ് അവാർഡായി കിട്ടിയ 10,000 രൂപ കിടപ്പു രോഗികൾക്ക് നൽകി. ഏഴ് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |