കൊച്ചി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി അഞ്ച് സീറ്റിൽ വിജയിക്കുമെന്ന് കേരളത്തിന്റെ പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ തിരിച്ചറിവുകൾ പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നതായും ബി.ജെ.പി സംസ്ഥാനസമിതി യോഗശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, ജനക്ഷേമം മുൻനിറുത്തിയാണ് ബി.ജെ.പിയുടെ പ്രവർത്തനം. പാർട്ടി സംസ്ഥാനഘടകത്തിന്റെ പ്രവർത്തനം ഓരോഘട്ടത്തിലും വിലയിരുത്തിയാകും മുന്നോട്ടുപോകുക. ഒരു നേതാവിനെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ്, പാർട്ടി വക്താവ് കെ.വി.എസ് ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു എന്നിവരും പങ്കെടുത്തു.
കേരള ബഡ്ജറ്റ് ജനവിരുദ്ധം
കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വികസനകാഴ്ചപ്പാട് എന്താണെന്ന് ബഡ്ജറ്റുകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് ജാവദേക്കർ പറഞ്ഞു. കേന്ദ്രം ചെറുപ്പക്കാർക്ക് അവസരങ്ങൾ ഉറപ്പാക്കുമ്പോൾ സംസ്ഥാന സർക്കാർ ജനങ്ങളിൽ അധികബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുന്നു. പെട്രോളിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനജീവിതം ദുസ്സഹമാക്കും. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തോടും കേന്ദ്രത്തിന് വിവേചനമില്ല. അടിസ്ഥാനസൗകര്യ വികസനത്തിന് മുൻതൂക്കം നൽകുകയും ഓരോവർഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |