#ലഭിച്ചത് തെളിച്ചമില്ലാത്ത ദൃശ്യങ്ങൾ
# അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: മ്യൂസിയത്തെ അക്ഷരോത്സവത്തിൽ പങ്കെടുത്തശേഷം
രാത്രിയിൽ മടങ്ങുകയായിരുന്ന അദ്ധ്യാപികയെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു. മറ്റുരണ്ടുപേർക്കൊപ്പം നടന്നുപോകവേ, മുഖത്ത് അടിച്ചശേഷം കഴുത്തിൽ കുത്തിപ്പിടിക്കുകയായിരുന്നു.
നാല്പതുകാരിയായ തൃശൂർ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. മാലയോ, ബാഗോ നഷ്ടപ്പെട്ടില്ല.
വെള്ളിയാഴ്ച രാത്രി 11.45 ഓടെ മ്യൂസിയം കനക നഗർ റോഡിലായിരുന്നു സംഭവം.
തമ്പാനൂരിലെ താമസസ്ഥലത്തേക്ക് പോകാൻ കനകനഗർ റോഡിലെ ഗേറ്റിൽ നിന്നു പ്രധാന കവാടത്തിലേക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിലൂടെ നടന്നുവരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ അൽപ്പം മുന്നിലായിരുന്നു. എതിർദിശയിൽ നിന്നുവന്ന സംഘം ബൈക്കിന്റെ ലൈറ്റ് ഓഫാക്കിയശേഷം ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നില്ല. നിലവിളിച്ചതോടെ തൊട്ടുമുന്നിലായിരുന്നവർ ഓടിയെത്തി. അക്രമി സംഘം കനക നഗർ ഭാഗത്തേക്ക് രക്ഷപ്പെട്ടു.
കൺട്രോൾ റൂമിലും മ്യൂസിയം സ്റ്റേഷനിലും അറിയിച്ചതനുസരിച്ച് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ത്രീകൾക്ക് മാനഹാനി വരത്തക്കവിധം ദേഹോപദ്രവമേൽപ്പിക്കൽ(ഐ.പി.സി 354, ഭീഷണിപ്പെടുത്തൽ (ഐ.പി.സി 509 )വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അദ്ധ്യാപികയെയും മറ്റുരണ്ടുപേരെയും പൊലീസ് താമസസ്ഥലത്ത് എത്തിച്ചു.
പൊലീസ് സ്റ്റേഷൻ ഭാഗത്തെയും കനകനഗർ റോഡിലെയും കാമറകളിൽ നിന്ന് ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കമ്മിഷണറുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസുൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |