SignIn
Kerala Kaumudi Online
Friday, 26 April 2024 12.06 PM IST

ഇന്ധനം ചോർത്താൻ വണ്ടി തുരപ്പൻ വണ്ടും

petrol-tanck

കണ്ണൂർ: എക്‌സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ,​ ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന ഡീലർമാർ കാമ്പയിനുകൾ നടത്തും.

മലബാറിൽ വണ്ടുകളുടെ ശല്യം കണ്ണൂർ, കാസർകോട് ജില്ലകളിലെ ഡീലർമാർ വാഹന കമ്പനികളെ അറിയിച്ചിട്ടുണ്ട്.

2.5 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള, സ്‌കോളിറ്റിഡേ കുടുംബത്തിലെ സൈലോസാൻഡ്രസ് സ്പീഷീസ് വണ്ടുകളാണ് ഇന്ധന ചോർച്ചയ്ക്കും അതുവഴി മനുഷ്യജീവന് ഭീഷണിയും ആകുന്നതെന്ന് വെള്ളായണി കാർഷിക കോളേജിലെ എന്റമോളജി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കരിവെള്ളൂർ ആണൂരിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന കോയ്യോടൻ പവിത്രൻ പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാർ മുഖേന കൈമാറിയ വണ്ടുകളെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഫ്റ്റ് വുഡിൽ കൂടുകെട്ടുന്ന സ്‌കോളിറ്റിഡേ വണ്ടുകൾ പെട്രോളിലെ എഥനോളിൽ ആകർഷിക്കപ്പെട്ടാണ് ടാങ്കിൽ നിന്ന് എൻജിനിലേക്കുള്ള റബർ ഹോസ് തുരക്കുന്നത്. ഈ വണ്ടുകൾക്ക് വായ ഭാഗത്ത് കട്ടികൂടുതലാണ്. മരം, ഹാർഡ്‌വുഡ്, റബർ എന്നിവയും ചില ലോഹങ്ങളും തുരക്കും.

ഹോസിൽ ചെറുദ്വാരങ്ങളുണ്ടാക്കി പെട്രോൾ കുടിച്ച് ഇവ മത്ത്പിടിച്ച് അതിൽ തന്നെ കൂടുകയാണ് പതിവ്. വെള്ളായണി കാർഷിക കോളേജിലെ എന്റമോളജി വിഭാഗം പരിശോധിച്ച വണ്ടുകളിൽ പെട്രോളിന്റെ സാന്നിദ്ധ്യം അത്ഭുതപ്പെടുത്തിയെന്ന് ശാസ്ത്രജ്ഞർ അറിയിച്ചതായി പവിത്രൻ പറഞ്ഞു. ദിവസവും ഇത്തരം മൂന്നും നാലും കേസുകൾ പവിത്രന്റെ വർക്ക് ഷോപ്പിൽ എത്തുന്നുണ്ട്.

പരാതികൾ

ഈ വണ്ടുകളെ പ്രതിരോധിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കാറുകൾക്ക് തീപിടിച്ച് ഏറെ ജീവനുകൾ നഷ്ടപ്പെടുമെന്ന് കാട്ടി നിരവധി പരാതികൾ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾക്ക് കിട്ടിയിട്ടുണ്ട്. പരാതികൾ കമ്മിഷൻ പരിശോധിച്ചു വരികയാണ്.

ഇറങ്ങും മുമ്പ് പരിശോധിക്കൂ

വാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്‌സിലറേറ്റർ കൊടുത്താൽ ഈ പ്രശ്‌നം കണ്ടെത്താം. രൂക്ഷമായ പെട്രോൾ ഗന്ധം ഉണ്ടെങ്കിൽ ചോർച്ച ഏറെക്കുറെ ഉറപ്പിക്കാം. പൈപ്പിലെ ദ്വാരം വലുതാണെങ്കിൽ എണ്ണ പുറത്തേക്ക് ഒഴുകും.

കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018 ലെ പ്രളയത്തിനു ശേഷം കൂട്ടത്തോടെ വന്ന വണ്ടും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ഡോ. കെ.ഡി. പ്രതാപൻ, ടാക്‌സോണമിസ്റ്റ്, കാർഷിക കോളേജ്, വെള്ളായണി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANDU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.