നിയമസഭാ മാർച്ചിൽ സംഘർഷം
സംസ്ഥാന നേതാവിന്റെ കണ്ണിന് പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിലെ ഇന്ധന സെസിനെതിരെ നിയമസഭാ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡുപരോധിച്ച നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു പ്രതിഷേധം. ബാരിക്കേഡ് വച്ച് മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ പഴയ ബൈക്ക് കെട്ടിവലിച്ചുകൊണ്ടുവന്ന് പെട്രോളിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഫയർഫോഴ്സെത്തി അണച്ചു. കത്തിക്കരിഞ്ഞ ബൈക്കിന്റെ അവശിഷ്ടങ്ങൾ പ്രവർത്തകർ ബാരിക്കേഡിന് അപ്പുറത്തേക്ക് എറിയാനും ശ്രമിച്ചു. തുടർന്ന് ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി തുടങ്ങി പതിനാറ് പേരെ അറസ്റ്റു ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോൾ കേരളത്തിൽ നികുതി ചുമത്തുകയാണ്. വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ സമ്മതിക്കില്ല. ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |