#വിദേശത്തെ സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്ന് മന്ത്രി ആർ.ബിന്ദു
തിരുവനന്തുപുരം: മലയാളികൾ വിദേശത്ത് ഉപരിപഠനത്തിന് പോവുന്നത് തടയാനാവില്ലെന്നും, വിദേശത്ത് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
സർവകലാശാലകളുടെ കാര്യക്ഷമതയില്ലായ്മയോ മികച്ച കോഴ്സുകൾ ഇല്ലാത്തതോ കൊണ്ടല്ല വിദ്യാർത്ഥി കുടിയേറ്റം. പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കും. . സ്വകാര്യ കോളേജുകൾക്കും പുതുതലമുറ കോഴ്സുകൾ അനുവദിക്കും. കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഉപരിപഠനത്തിനും തൊഴിലിനുമായി കുടിയേറ്റം ഏറെയും. ഇവരിലധികവും പഠനത്തോടൊപ്പം വയോജന പരിപാലന രംഗത്ത് ജോലിചെയ്യുന്നു.കഴിഞ്ഞ വർഷം 646206 കുട്ടികൾ രാജ്യത്തു നിന്ന് വിദേശ പഠനത്തിനു പോയിട്ടുണ്ട്. ഇവരിൽ 4 ശതമാനം കേരളത്തിൽ നിന്നാണ്. ആന്ധ്ര-12%, പഞ്ചാബ്-12%, മഹാരാഷ്ട്ര-11% . കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം: 2016- 18,426, 2017-22093, 2018-22456, 2019-30948, 2020-15277.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നവരുടെ എണ്ണത്തിൽ 10% വർദ്ധനവുണ്ടായി. 13.46ലക്ഷം കുട്ടികൾ ഇപ്പോൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നു. 5വർഷം കൊണ്ട് 3.3.7ലക്ഷം കുട്ടികൾ അധികം. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ദേശീയതലത്തിൽ 1:24 ആണെങ്കിൽ കേരളത്തിൽ 1:16ആണ്. ഒരു ലക്ഷം കുട്ടികൾക്ക് ദേശീയതലത്തിൽ 31കോളേജുകളാണുള്ളതെങ്കിൽ കേരളത്തിലത് 50 ആണ്. 5വർഷം കൊണ്ട് 6073അദ്ധ്യാപക തസ്തിക കൂട്ടി. അടിസ്ഥാനസൗകര്യ വികസനത്തിന് 1000 കോടി ചെലവിട്ടതായി മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |