തിരുവനന്തപുരം: വിലക്കയറ്റത്തിനിടയാക്കുന്ന ഇന്ധന സെസ്, നികുതി നിർദ്ദേശങ്ങളിൽ വീണ്ടുവിചാരത്തിനില്ലെന്ന് സർക്കാരും, സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയതോടെ, കേരളം സംഘർഷ ഭൂമിയാവും. നികുതി നിർദ്ദേശങ്ങളിൽ
തിരുത്തലിന് സാദ്ധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ധന സെസിൽ ഇടത് അണികളിലുൾപ്പെടെ എതിർപ്പും, സന്ദേഹങ്ങളുണ്ടെങ്കിലും പ്രതിപക്ഷ സമ്മർദ്ദത്തിന് കീഴടങ്ങുന്നത് രാഷ്ട്രീയ തോൽവിയാകുമെന്നാണ് സി.പി.എമ്മും സർക്കാരും വിലയിരുത്തിയത്. നിയമസഭാകവാടത്തിൽ എം.എൽ.എമാരുടെ സത്യഗ്രഹസമരം നടത്തി സമ്മർദ്ദത്തിന് ശ്രമിച്ച പ്രതിപക്ഷത്തിന് നിയമസഭയിലെ
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിപ്രസംഗം ഒരർത്ഥത്തിൽ ക്ഷീണമായി. എങ്കിലും ഇന്ധന സെസ് വിഷയത്തിൽ ജനരോഷം സർക്കാരിനെതിരാണെന്ന് വിലയിരുത്തുന്ന പ്രതിപക്ഷം ,പ്രതിഷേധം കടുപ്പിക്കും.ഇന്നത്തെ സഭാ സമ്മേളനം
പ്രക്ഷുബ്ദമാവും. സമ്മേളനം ഇന്ന് താൽക്കാലികമായി നിറുത്തിവയ്ക്കുന്നതിനാൽ സഭാകവാടത്തിലെ എം.എൽ.എമാരുടെ സമരം മാറ്റേണ്ടി വരും.
വീണ്ടുവിചാരത്തിനും
സർക്കാരിന് സമയം
ഇപ്പോൾ പ്രഖ്യാപിച്ച നികുതി, സെസ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിലിലാണ്. ജനത്തെ അതുവരെ നേരിട്ട് ബാധിക്കില്ലെന്നതിനാൽ അപ്പോഴേക്കും പ്രതിഷേധങ്ങൾ ആറിത്തണുത്തേക്കാം. വരും നാളുകളിലെ കാലാവസ്ഥ നോക്കി സർക്കാരിന് പുനരാലോചനയ്ക്കും സമയമുണ്ട്. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടുമൊരു ബഡ്ജറ്റ് അവതരിപ്പിക്കാനുമുണ്ട്.ജന ക്ഷേമ പദ്ധതികളേറ്റെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ബദൽ നയങ്ങൾക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തടയിടുകയാണെന്ന രാഷ്ട്രീയ പ്രചരണം സി.പി.എം ശക്തമാക്കും. ഇതും ബഡ്ജറ്റിലെ ക്ഷേമപദ്ധതികളും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ മാസം ആരംഭിക്കുന്ന സംസ്ഥാന ജാഥയിൽ ജനങ്ങളോട് വിശദീകരിക്കും.
.
എല്ലാം ജനങ്ങൾക്ക്
വേണ്ടി
മോദി സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് സെസും സർചാർജുമുൾപ്പെടെ ഏർപ്പെടുത്തി അംബാനിമാരെയും അദാനിമാരെയും സഹായിക്കുമ്പോൾ ,കേരള സർക്കാർ അവശതയനുഭവിക്കുന്ന 60 ലക്ഷത്തിലധികം പേർക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ധനസഹായം കണ്ടെത്തുന്നതെന്നാണ് വിശദീകരണം. ഇടത് ജനകീയ ബദലായി ഇതുയർത്തിക്കാട്ടണമെന്നാണ് കഴിഞ്ഞ ദിവസം ഇടത് എം.എൽ.എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിർദ്ദേശിച്ചത്. കേന്ദ്രത്തിനെതിരായ പ്രചരണം ശക്തമാക്കുക വഴി ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനാണ് ഇടത് നീക്കം.
കേന്ദ്ര സഹായം കുറയുന്നതിനാൽ ക്ഷേമ പെൻഷനുകൾ മുടങ്ങാതിരിക്കാൻ നികുതി വർദ്ധന രാഷ്ട്രീയമായിപ്പോലും അനിവാര്യമാണെന്ന് ബഡ്ജറ്റിന് മുമ്പ് ധനമന്ത്രി മുഖ്യമന്ത്രിയെയും സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെയും ബോധിപ്പിച്ചിരുന്നു.എന്നാൽ, ജനങ്ങളെ കണക്കിലെടുക്കാത്ത ധാർഷ്ഠ്യമാണ് സർക്കാരിനെ ഇത്തരമൊരു കടും
വെട്ടിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിപക്ഷ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |