ഒന്നിലും ഇളവില്ല
തുർക്കിക്കും സിറിയയ്ക്കും10 കോടി
തിരുവനന്തപുരം: രണ്ടു രൂപ ഇന്ധന സെസ് ഉൾപ്പെടെ പുതിയ നികുതികൾ പിൻവലിക്കുകയോ ഇളവ് വരുത്തുകയോ ചെയ്യില്ലെന്ന്, പ്രതിപക്ഷ സമരത്തെയും ജനത്തിന്റെ പ്രതിഷേധത്തെയും അവഗണിച്ച് സർക്കാർ പ്രഖ്യാപനം. നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ധന സെസ് അടക്കം കുറയ്ക്കില്ലെന്ന് ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വിവിധ പദ്ധതികൾക്കായി 44.65 കോടി അധികമായി ബഡ്ജറ്റിൽ വകയിരുത്തി. ഭൂകമ്പം നാശംവിതച്ച തുർക്കിക്കും സിറിയയ്ക്കും 10 കോടി നൽകും.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രക്ഷോഭം ശക്തമാക്കുമെന്നും എം.എൽ.എമാരുടെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.13, 14 തീയതികളിൽ യു.ഡി.എഫ് രാപ്പകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതുമൊക്കെ ഒഴിവാക്കലല്ല ചെലവ് ചുരുക്കലെന്ന് ഒന്നര മണിക്കൂർ നീണ്ട മറുപടി പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യേണ്ടത് കേന്ദ്രത്തിനെതിരെയാണ്.
കേരളത്തിനുള്ള പണം വെട്ടിക്കുറയ്ക്കുന്നതിനെ യു.ഡി.എഫ് ന്യായീകരിക്കുന്നത് ശരിയല്ല.
തദ്ദേശനികുതികൾ സർക്കാരിന് കിട്ടുന്നതല്ല. മദ്യവില രണ്ടു വർഷമായി കൂട്ടിയിയിരുന്നില്ല. കേന്ദ്രം പെട്രോൾ വിലയിൽ 20 രൂപ എന്ന കണക്കിൽ കേരളത്തിൽ നിന്ന് വർഷത്തിൽ 7500 കോടി പിരിക്കുന്നു. എന്നാൽ സംസ്ഥാനം കൂട്ടിയപ്പോൾ വലിയ പ്രതിഷേധം നടക്കുന്നു. നികുതി വർദ്ധന അസാമാന്യ ഭാരമല്ലെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്തിന് 10 കോടി
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി
അരൂരിൽ വെള്ളക്കെട്ട് പരിഹരിക്കാൻ 5 കോടി
അഷ്ടമുടിക്കായൽ ശുചീകരണത്തിന് 5 കോടി
കരമന-കളിയിക്കാവിള റോഡ് വികസനം
പൂർത്തിയാക്കാൻ സഹായം
പട്ടയംമിഷൻ നടപ്പാക്കാൻ 2കോടി
കണ്ണൂർ വിമാനത്താവളത്തിന് ഒരുകോടി
സ്‌കൂൾ കായിക പരിശീലനത്തിന് 3കോടി
ഭിന്നശേഷികുട്ടികളുടെ കലാമേളയ്ക്ക് 20ലക്ഷം
മയ്യഴി വിനോദ സഞ്ചാരപദ്ധതിയുടെ പ്രാഥമികപ്രവർത്തനത്തിന് ഒരുകോടി
പുതുക്കിയ വരവ്, ചെലവ്
(കോടിയിൽ)
റവന്യു വരവ്.......................... 1,35,418.67
റവന്യുചെലവ്......................1,59,360.91
റവന്യു കമ്മി............................23,942.24
മൂലധനച്ചെലവ്.................... 14,539.23
പൊതുകടം............................ 28,582.79
''ഇന്ധന സെസിൽ ഒരുരൂപ കുറയ്ക്കുമെന്ന മാദ്ധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയത്.
കെ.എൻ. ബാലഗോപാൽ,
ധനമന്ത്രി
നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാരിനുണ്ടായ ദയനീയ പരാജയമാണ് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്.
വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
ഇളവ് നൽകാത്തതിന്റെ കാരണം
1.പ്രതിപക്ഷത്തിന് കീഴടങ്ങുന്നത് രാഷ്ട്രീയ തോൽവിയാകുമെന്ന് സി.പി.എമ്മും സർക്കാരും വിലയിരുത്തി. പ്രതിഷേധങ്ങൾ നീണ്ടുനിൽക്കില്ല. പ്രതിപക്ഷം ക്രെഡിറ്റ് എടുക്കാത്തവിധം പിന്നീട് ഇളവ് പരിഗണിക്കാം.
2. ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ബഡ്ജറ്റിനുള്ള അവസരമുണ്ട്. അന്ന് ഇളവുകൾ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും.
3. കേന്ദ്രത്തിനെതിരായ സമരായുധമായി വിഷയം ഉയർത്തിക്കാട്ടി പ്രചാരണം ശക്തമാക്കിയാൽ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |