■നൽകിയത് അഞ്ച് സംസ്ഥാന അവാർഡ് മാത്രം
തിരുവനന്തപുരം; മികച്ച ക്ഷീര കർഷകർക്കും ഡോക്ടർമാർക്കും,ഉദ്യോഗസ്ഥർക്കും മൃഗസംരക്ഷണ വകുപ്പ് വർഷങ്ങളായി നൽകി വരുന്ന ജില്ലാ തല അവാർഡുകൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി വെട്ടി. അപേക്ഷകൾ ക്ഷണിച്ച്, അവാർഡ് നിർണ്ണയം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി,അവാർഡ് പ്രഖ്യാപനം വരാനിരിക്കെയാണ് ഡയറക്ടർ ഇടപെട്ട് വെട്ടിയത്. അവാർഡ് തുകയും വിതരണവുമടക്കം 25 ലക്ഷം രൂപയ്‌ക്കു താഴെയാണ് ചെലവ്.
സംസ്ഥാന ,ജില്ലാ അവാർഡുകൾക്ക് ഒരുമിച്ചാണ് അപേക്ഷ ക്ഷണിച്ചത്. അതിൽ
അഞ്ചു സംസ്ഥാന കർഷക അവാർഡുകൾ മാത്രം വിതരണം ചെയ്‌തു . അതിൽ തന്നെ,
മികച്ച പൗൾട്രി കർഷകനും, ഉദ്യോഗസ്ഥർക്കുമുള്ള അവാർഡുകൾ വെട്ടി.ഡയറക്ടറുടെ
നിർദ്ദേശ പ്രകാരം, 12 ജില്ലകളിലെ അവാർഡ് പ്രഖ്യാപനം ജില്ലാ ഓഫീസർമാർ നിറുത്തി വച്ചു. കോട്ടയം, മലപ്പുറം ജില്ലകളിൽ അവാർഡ് വിതരണം അതിന് മുമ്പ് നടന്നിരുന്നു.
ജില്ലകളിൽ മികച്ച ക്ഷീര കർഷകൻ, പൗൾട്രി കർഷകൻ, യുവ കർഷകൻ, യുവ കർഷക,
വെറ്ററിനറി ഡോക്ടർ, ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, വികസന ഓഫീസർ എന്നിവർക്കാണ് അവാർഡ് നൽകിയിരുന്നത്.
പക്ഷിപ്പനി,ചർമ്മമുഴ രോഗം, പേപ്പട്ടി വിഷബാധ എന്നിവയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ജീവൻ പണയം വച്ച് പ്രവർത്തിച്ച ഡോക്ടർമാർക്കും, ഉദ്യോഗസ്ഥർക്കും ജില്ലാതല അംഗീകാരം നിഷേധിക്കുന്നതിൽ എതിർപ്പ് ശക്തമാണ്.
2009 ൽ വി.എസ്. സർക്കാരിൽ മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രിയായിരുന്ന സി.ദിവാകരനാണ് ഈ അവാർഡുകൾ ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |