കൊച്ചി: റോഡിൽ ഇനിയൊരു ജീവൻ പൊലിയരുതെന്നും അതിനുവേണ്ടി പൊലീസ് കർശന നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം. 24 മണിക്കൂറിനകം നടപടി തുടങ്ങണം.
ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയെടുക്കണം.
എറണാകുളം മാധവ ഫാർമസി ജംഗ്ഷനിൽ ഇന്നലെ രാവിലെ ബൈക്ക് യാത്രികൻ വൈപ്പിൻ സ്വദേശി ആന്റണി (46) സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ച സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിച്ച കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.
കേരളത്തിൽ വാഹനാപകടങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്. ഡ്രൈവർമാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ കുറച്ചുകാലം പാലിക്കും. പിന്നെയും അവർ പഴയപടിയാകും. ഇവർ നിയമം പാലിച്ചിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഉണ്ടാവില്ലായിരുന്നു. റോഡിൽ കാൽനട യാത്രക്കാർക്കാണ് മുൻഗണന. വലിയ വാഹനങ്ങൾക്കുള്ള പരിഗണന ഏറ്റവും ഒടുവിലാണ്. സമയക്രമത്തിന്റെ പേരിൽ സ്വകാര്യ ബസുകൾക്കിത് ലംഘിക്കാനാവില്ല.
നഗരറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികളിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് അപകടവിവരം സിംഗിൾബെഞ്ചിനെ അറിയിച്ചത്. തുടർന്ന് കൊച്ചി ഡി.സി.പി എസ്.ശശിധരനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഡി.സി.പി ഹാജരായി. അപകടത്തിന്റെ സി.സി ടിവി ദൃശ്യം പ്രദർശിപ്പിച്ചു.
സ്വകാര്യ ബസ് ഡ്രൈവർ അമിതവേഗത്തിൽ അശ്രദ്ധയോടെയാണ് വാഹനമോടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ സമ്മർദ്ദങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഡി.സി.പിയുടെ മറുപടി. നടപടികൾ സ്വീകരിച്ച് ഡി.സി.പിയോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് ഹർജി 23ന് പരിഗണിക്കാൻ മാറ്റി.
ആരെയാണ് പേടിപ്പിക്കുന്നത്?
ആളുകളെ കൊന്നിട്ട് സമരംചെയ്യുമെന്ന് പേടിപ്പിച്ചാൽ അതനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ട്രാഫിക് ലംഘനത്തിന്റെ പേരിൽ നടപടിയെടുത്താൽ സമരം ചെയ്യുമെന്നാണ് സ്വകാര്യബസ് ജീവനക്കാരുടെ യൂണിയനുകൾ ഭീഷണിപ്പെടുത്തുന്നതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയപ്പോഴായിരുന്നു പരാമർശം. സമരം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. നോക്കാം. ആരെയാണ് അവർ പേടിപ്പിക്കുന്നത്?
സ്വകാര്യ ബസിടിച്ച് ബൈക്ക്
യാത്രികന് ദാരുണാന്ത്യം
കൊച്ചി: നഗരത്തിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈപ്പിൻ വളപ്പ് കർത്തേടം കല്ലുവീട്ടിൽ കെ.വി. ആന്റണിയാണ് (46) മരിച്ചത്. കളമശേരി ടൊയോട്ട ഷോറൂമിലെ പെയിന്ററായ ആന്റണി ജോലിക്ക് പോകവേ ഇന്നലെ രാവിലെ 8.15ന് മാധവഫാർമസി ജംഗ്ഷനിലായിരുന്നു അപകടം.
സിഗ്നൽ ലഭിച്ച് പിന്നിൽ നിന്ന് പാഞ്ഞുവന്ന ബസ് റോഡരികിലൂടെ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് ആന്റണി ബസിന്റെ പിൻചക്രങ്ങൾക്കടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കർത്തേടം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ ലിഷ. മക്കൾ: ആൽവിൻ, ക്രിസ്വിൻ (കിച്ചു).
ബസ് ഡ്രൈവർ കാക്കനാട് സ്വദേശി ദീപകുമാറിനെ (50) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിൽ ഉണ്ടായ രണ്ടാമത്തെ ബസ് അപകടമാണിത്. കളമശേരി വിടാക്കുഴയിൽ പള്ളിപ്പാട്ടുപറമ്പ് വീട്ടിൽ അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (43) ജനുവരി 30ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |