ഇസ്താംബുൾ : തുർക്കിയിൽ ഭൂകമ്പമുണ്ടായി ദിവസങ്ങൾ പിന്നിടുന്ന പശ്ചാത്തലത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ആളുകളെ ജീവനോടെ രക്ഷിക്കാനാകുമെന്ന വിശ്വാസം മങ്ങുന്നതിനിടെ പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് യാഗിസ്. വെറും പത്ത് ദിവസം മാത്രമാണ് ഈ ആൺക്കുഞ്ഞിനുള്ളത്. കഴിഞ്ഞ ദിവസം ഹാതെയ് പ്രവിശ്യയിലെ സമൻദാഗ് പട്ടണത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് യാഗിസിനെ പുറത്തെടുത്തവർക്ക് ഇപ്പോഴും ആശ്ചര്യമടക്കാനാകുന്നില്ല.
തിങ്കളാഴ്ച ഭൂചലനമുണ്ടായി 90 മണിക്കൂറിന് ശേഷമാണ് യാഗിസിനെ പുറത്തെടുത്തത്. തങ്ങളുടെ കൈകളിലെത്തിയ ഉടൻ യാഗിസിനെ ഒരു തെർമൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വോളന്റിയർമാർ ആംബുലൻസിന്റടുത്തേക്ക് ഓടി. കുഞ്ഞ് യാഗിസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. മറ്റൊരു സന്തോഷ വാർത്ത കുഞ്ഞിന്റെ മാതാവിനെയും രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ്. അമ്മയ്ക്ക് നട്ടെല്ലിന് പരിക്കുണ്ട്. നിരാശയുടെയും നഷ്ടത്തിന്റെയും സമയത്ത് ഇത്തരം അത്ഭുതകരമായ രക്ഷപെടുത്തലുകൾ ജീവൻ പണംവച്ച് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഊർജം പകരുകയാണ്.
104 മണിക്കൂർ മരണത്തോട് മുഖാമുഖം
കിറിഖാൻ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഇന്നലെ രക്ഷപെടുത്തിയ സൈനബ് കഹ്രാമൻ എന്ന 40കാരി 104 മണിക്കൂറാണ് ജീവനോട് മല്ലിട്ടത്. കോൺക്രീറ്റ് ബ്ലോക്കുകൾക്കും തകർന്ന കമ്പികൾക്കുമിടെയിൽ അനങ്ങാൻ പോലുമാകാതെ കിടന്ന സൈനബിനെ ജർമ്മൻ വോളന്റിയർമാരാണ് പുറത്തെടുത്തത്. അതിനിടെ ഇസ്കെൻഡെറൂണിൽ 100 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിന്റെ ആറ് പേരെയും ജീവനോടെ പുറത്തെത്തിക്കാനായി.
നൂറ്റാണ്ടിന്റെ ദുരന്തം
ഭൂകമ്പത്തിന് പിന്നാലെ മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് തുർക്കിയും സിറിയയും. കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങൾ ശൈത്യത്തിനിടെ തെരുവുകളിൽ കഴിച്ചുകൂട്ടുന്നു. പലർക്കും ഇന്ധനം, ശുദ്ധജലം, വൈദ്യുതി എന്നിവ ലഭിക്കുന്നില്ല. പകർച്ചവ്യാധികളുണ്ടാകുമോ എന്നും ആശങ്കയുണ്ട്. തുർക്കിയിലെ സാഹചര്യം ' നൂറ്റാണ്ടിന്റെ ദുരന്ത"മാണെന്ന് പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |