റയൽ മാഡ്രിഡിന് അഞ്ചാം ക്ളബ് ലോകകപ്പ് കിരീടം
ഫൈനലിൽ അൽ ഹിലാലിനെ 5-3ന് തോൽപ്പിച്ചു
റബാത്ത് : ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ തങ്ങളുടെ അഞ്ചാം കിരീടമുയർത്തി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. മൊറോക്കോയിൽ നടന്ന ഫൈനലിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിനെ മൂന്നിനെതിരേ അഞ്ച് ഗോളുകൾക്ക് തകർത്താണ് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കൂടിയായ റയൽ കപ്പുയർത്തിയത്. രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത വിനീഷ്യസ് ജൂനിയറിന്റെ അവിസ്മരണീയ പ്രകടനം റയൽ വിജയത്തിൽ നിർണായകപങ്ക് വഹിച്ചു. ഫെഡറിക്കോ വാൽവെർദെയും ഇരട്ട ഗോളുകളുമായി തിളങ്ങി. സൂപ്പർ താരം കരിം ബെൻസേമയും ഗോൾപട്ടികയിൽ ഇടം കണ്ടെത്തി.
ഫസ്റ്റ് വിസിൽ മുതൽ ആധിപത്യം പുറത്തെടുത്ത റയലിനെതിരെ പൊരുതിയാണ് അൽ ഹിലാൽ കീഴടങ്ങിയത്. 13-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മുന്നിലെത്തി. 18-ാം മിനിട്ടിൽ വാൽവെർദെ ലീഡുയർത്തി. എന്നാൽ 26-ാം മിനിട്ടിൽ മൂസ മരേഗയിലൂടെ അൽ ഹിലാൽ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതിയിൽ 2-1 എന്ന സ്കോറിനാണ് സ്പാനിഷ് ക്ളബ് ലീഡ് ചെയ്തത്. രണ്ടാം പകുതിയിൽ നാല് മിനിട്ടിനിടെ രണ്ട് ഗോളുകൾ നേടിയാണ് റയൽ മത്സരം പിടിച്ചടക്കിയത്. 54-ാം മിനിട്ടിൽ വിനീഷ്യസിന്റെ പാസിൽ നിന്ന് ബെൻസേമയും 58-ാം മിനിട്ടിൽ വാൽവെർദെയുമാണ് സ്‌കോർ ചെയ്തത്. 63-ാം മിനിട്ടിൽ ലൂസിയാനോ വിയെറ്റോ ഹിലാലിന്റെ രണ്ടാം ഗോൾ നേടി. 69-ാം മിനിട്ടിൽ വിനീഷ്യസ് റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. 79-ാം മിനിട്ടിൽ ലൂസിയാനോയിലൂടെ ഒരു ഗോൾ കൂടി നേടാൻ അൽ ഹിലാലിന് കഴിഞ്ഞു. 5 ഇത് അഞ്ചാം തവണയാണ് റയൽ മാഡ്രിഡ് ക്ളബ് ലോകകപ്പ് സ്വന്തമാക്കുന്നത്. 2014,2016,2017,2018 എഡിഷനുകളിലാണ് ഇതിന് മുമ്പ് റയൽ ജേതാക്കളായത്. ഏറ്റവും കൂടുതൽ തവണ ക്ളബ് ലോകകപ്പ് നേടുന്ന ക്ളബ് എന്ന റെക്കാഡും റയലിന് തന്നെ. മൂന്ന് തവണ ജേതാക്കളായ ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്. ബയേൺ മ്യൂണിക്കും കൊരിന്ത്യൻസും രണ്ട് തവണ വീതം കപ്പുയർത്തിയിട്ടുണ്ട്. 2 ഈ സീസണിലെ റയലിന്റെ രണ്ടാമത്തെ കിരീടമാണിത്. യുവേഫ സൂപ്പർ കപ്പ് ഉയർത്തിയാണ് കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന റയൽ കിരീടവേട്ട തുടങ്ങിയത്. 3 റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ മൂന്നാം ക്ളബ് ലോകകപ്പ് കിരീടമാണിത്.ഇതോടെ ആഞ്ചലോട്ടി പെപ് ഗ്വാർഡിയോളയുടെ റെക്കാഡിനൊപ്പമെത്തി. 6 റയൽ താരം ടോണി ക്രൂസിന്റെ ആറാം ക്ളബ് ലോകകപ്പ് കിരീടമാണിത്. 2013ൽ ബയേണിനൊപ്പം കിരീടം നേടിയ ക്രൂസ് അതിന്ശേഷം റയലിന്റെ അഞ്ചുകിരീടനേട്ടങ്ങളിലും പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |