പാകിസ്ഥാൻ 149/4 (20)
ഇന്ത്യ 151/3 (19)
കേപ്ടൗൺ : ചിരവൈരികളായ പാകിസ്ഥാനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ തേരോട്ടം തുടങ്ങി. ഇന്നലെ കേപ്ടൗണിൽ 150 റൺസ് ലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കിനിൽക്കെയാണ് വിജയം കണ്ടത്. 38 പന്തുകളിൽ എട്ടു ബൗണ്ടറികളടക്കം പുറത്താവാതെ 53 റൺസടിച്ച ജെമീമ റോഡ്രിഗസും 25 പന്തുകളിൽ 33 റൺസ് നേടിയ ഷെഫാലി വെർമ്മയും 20 പന്തുകളിൽ അഞ്ചുഫോറടക്കം 31 റൺസടിച്ച റിച്ച ഘോഷും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ജെമീമയാണ് പ്ളെയർ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് 149 റൺസടിച്ചത്. ക്യാപ്ടൻ ബിസ്മ മറൂഫിന്റെ (68 നോട്ടൗട്ട്)അർദ്ധസെഞ്ച്വറിയും അയിഷ നസീമിന്റെ (43 നോട്ടൗട്ട്) പിന്തുണയുമാണ് പാകിസ്ഥാനെ ഈ സ്കോറിലെത്തിച്ചത്.12.1 ഓവറിൽ 68/4 എന്ന സ്കോറിൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ബിസ്മയും അയിഷയും ചേർന്ന് 47 പന്തുകളിൽ പുറത്താവാതെ കൂട്ടിച്ചേർത്ത 81 റൺസാണ് പാകിസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. ജവേരിയ ഖാൻ(8),മുനീബ അലി(12),നിദ ദാർ(0),സിദ്ര അമീൻ(11) എന്നിവരെ പുറത്താക്കി ആധിപത്യം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്കെതിരെ ബിസ്മയും അയിഷയും ഉറച്ചുനിന്ന് പൊരുതുകയായിരുന്നു. 55 പന്തുകളിൽ ഏഴു ഫോറുകളുടെ അകമ്പടിയോടെയാണ് ബിസ്മ 68 റൺസടിച്ചത്. 25 പന്തുകൾ നേരിട്ട ആയിഷ രണ്ട് വീതം ഫോറും സിക്സും പറത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ യസ്തിക ഭാട്യയെ ആറാം ഓവറിൽ നഷ്ടമാകുമ്പോൾ ടീം സ്കോർ 38ലെത്തിയിരുന്നു. തുടർന്ന് ഷെഫാലി വെർമ്മയും (33) ജെമീമ റോഡ്രിഗസും ചേർന്ന് മുന്നോട്ടുനയിച്ചു. പത്താം ഓവറിന്റെ ആദ്യ പന്തിൽ ടീം സ്കോർ 65ൽവച്ചാണ് ഷെഫാലി മടങ്ങിയത്. തുടർന്നിറങ്ങിയ ക്യാപ്ടൻ ഹർമൻപ്രീത് കൗറിനൊപ്പം(16) ജമീമ 93 റൺസിലെത്തിച്ചു മടങ്ങി. തുടർന്നിറങ്ങിയ റിച്ച മികച്ച പിന്തുണ നൽകിയതോടെ ജമീമ തകർപ്പൻ ഷോട്ടുകളുമായി സ്കോർ ഉയർത്തി ടീമിനെ വിജയത്തിലെത്തിച്ചു.
ബുധനാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |