തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ കോഴപ്പണം സ്വപ്നയുടെ ബാങ്ക് ലോക്കറിൽ ഒളിപ്പിച്ച അതിബുദ്ധിയാണ് ശിവശങ്കറിന് വിനയായത്. പിടിച്ചെടുത്ത ഒരു കോടി രൂപ നിർമ്മാണക്കമ്പനിയായ യൂണിടാക് നൽകിയ കോഴയാണെന്ന് സ്ഥിരീകരിച്ച ഇ.ഡി, ലോക്കറെടുത്തു നൽകിയ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ശിവശങ്കറിനൊപ്പമിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ലോക്കറിൽ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കർ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാൽ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. അതേസമയം, ചോദ്യംചെയ്യലുമായി സഹകരിക്കാതെ മൗനത്തിലാണ് ശിവശങ്കർ.
4.48 കോടി കോഴയിൽ ശിവശങ്കറിന് കിട്ടിയ ഒരുകോടി സൂക്ഷിക്കാൻ സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ലോക്കറെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് വേണുഗോപൽ വെളിപ്പെടുത്തി. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.
ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന ഇത് പിൻവലിച്ചു. പലപ്പോഴും കൂടുതൽ പണം കൊണ്ടുവച്ചു. അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുറച്ച് സ്വർണാഭരണങ്ങൾ ലോക്കറിലുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്.
കൂടുതൽ പണം ലോക്കറിലെത്തിയതോടെ, ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ലോക്കറിന്റെ താക്കോൽ സ്വപ്നയിൽ നിന്ന് വാങ്ങിയെന്നും വേണുഗോപാൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു ലോക്കറുകൾ. എത്രകോടികൾ ലോക്കറിലെത്തിയെന്ന് ഇനിവേണം കണ്ടെത്താൻ.
പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ കിട്ടിയ ഒരുകോടി ദിർഹത്തിന്റെ സംഭാവന
സ്വകാര്യ കരാറുകാരിത്തിക്കാൻ
ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ഇ.ഡി പറയുന്നു. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രെസന്റ് സർക്കാരുമായി ധാരണാപത്രമൊപ്പിട്ടതിനു പിന്നാലെ, യു.എ.ഇ കോൺസൽ ജനറലുമായി കരാറുണ്ടാക്കാൻ സ്വകാര്യകമ്പനികളെ അനുവദിച്ചു. സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്. ശിവശങ്കറിനുള്ള ഒരു കോടി കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് എത്തിച്ചത്.
സർക്കാർ കണ്ണടച്ചു,
കോഴയൊഴുകി
സർക്കാരും റെഡ്ക്രസന്റുമായുള്ള ധാരണാപത്രമനുസരിച്ച് മൂന്നാമതൊരാളുമായി കരാറുണ്ടാക്കാൻ ഇരുകക്ഷികൾക്കും സ്വാതന്ത്ര്യമുണ്ട്. സ്വകാര്യകമ്പനിയെ തിരുകിക്കയറ്റാനുള്ള ശിവശങ്കറിന്റെ തന്ത്രമായിരുന്നു ഇത്
നിർമ്മാണക്കരാർ കോൺസൽ ജനറലും സ്വകാര്യ കമ്പനിയും തമ്മിലാക്കി സർക്കാർ ഏജൻസി മാറിനിന്നതോടെ സി.എ.ജിക്ക് ഓഡിറ്റ് അസാദ്ധ്യമായി. സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണംപോലും പരിശോധിക്കാനാവാതായി
തുടർകരാറുകളൊപ്പിടാതെ വിദേശസഹായം യൂണിടാക് ബിൽഡേഴ്സ്, യെസിൻ വെഞ്ചേഴ്സ് കമ്പനികളുടെ അക്കൗണ്ടിലെത്തിച്ചു. നയതന്ത്രപരിരക്ഷയുള്ള കോൺസൽ ജനറലുമായി കരാറുമുണ്ടാക്കി
യൂണിടാക്കിന്റെ നിർമ്മാണപ്ലാൻ കരാറുകളില്ലാതെ സ്വീകരിപ്പിച്ചതും കരാറുകാരനെ ലൈഫുമായി ബന്ധപ്പെടുത്തിയതും ശിവശങ്കർ. പദ്ധതിരേഖകൾ സ്വപ്നയ്ക്ക് ചോർത്തി കോഴയിടപാടും നടത്തി
സ്വപ്ന മാപ്പുസാക്ഷി?
സ്വപ്നയെ മാപ്പുസാക്ഷിയാക്കി ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകൾ തെളിയിക്കാനാണ് ഇ.ഡിയുടെ നീക്കം. കള്ളപ്പണം കോഴയായി സ്വീകരിച്ചതിനും അത് വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതിനും 7വർഷം വരെ തടവും 5 ലക്ഷം പിഴയും കിട്ടാവുന്ന പി.എം.എൽ.എ 3, 4 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചാർട്ടേർഡ് അക്കൗണ്ടന്റിനെ പ്രതിചേർത്തശേഷം മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനും ഇ.ഡി ആലോചിക്കുന്നുണ്ട്.
ഒന്നും മിണ്ടാതെ ശിവശങ്കർ
പ്രത്യേക ലേഖകൻ
കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൗനവും നിസംഗതയും പാലിച്ച് ശിവശങ്കർ. പണിമിടപാടുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നു വ്യക്തമായ മറുപടി നൽകിയില്ല. ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇ.ഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സ്വപ്ന സുരേഷുമായി നടത്തിയ ചാറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി തന്നോട് നിർദ്ദേശിച്ചെന്ന് ശിവശങ്കർ ചാറ്റിൽ പറയുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴും ശിവശങ്കർ മൗനം പാലിച്ചു. ഇ.ഡി. ഓഫീസിലാണ് ശിവശങ്കർ കഴിയുന്നത്.
തിരിച്ചുപിടിക്കാതെ
സ്വപ്നയുടെ ശമ്പളം
തിരുവനന്തപുരം: സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതിലൂടെ നൽകിയ 16.15ലക്ഷം രൂപ ശമ്പളം കൺസൾട്ടന്റായ പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ നിന്ന് (പി.ഡബ്ല്യു.സി) തിരിച്ചു പിടിക്കണമെന്ന ശുപാർശ നടപ്പായില്ല. ശമ്പളം തിരികെ നൽകാനാവില്ലെന്ന് കൺസൾട്ടനസി സർക്കാരിനെ അറിയിച്ചിരുന്നു.
തുക തിരിച്ചുപിടിക്കാനായില്ലെങ്കിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.എസ്. ഐ.ടി.ഐ.എൽ) ചെയർമാനായിരുന്ന ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നായിരുന്നു ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ട്. എന്നാൽ ശിവശങ്കർ കഴിഞ്ഞ മാസം വിരമിച്ചു.
പി.ഡബ്ല്യു.സിക്ക് സർക്കാർ കരാറുകളിൽ വിലക്കേർപ്പെടുത്തിയതിനെതിരെ കോടതിയിൽ കേസുണ്ട്. സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്ന നടപടികൾ ഈ കേസിന്റെ ഭാഗമായി മാറിയെന്ന് കെ.എസ്.ഐ.ടി.ഐ.എൽ പറഞ്ഞു. തുക തിരിച്ചടയ്ക്കാതെ, കെ ഫോൺ പദ്ധതിക്കായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സ്ഥാപനത്തിന്റെ തീരുമാനം.
കോടതി തീരുമാനം വന്നശേഷം സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിച്ചാൽ മതിയെന്നാണ് സ്റ്റാൻഡിംഗ് കോൺസിലിന്റെയും നിയമോപദേശം. ഈ മാസം 22നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
19,06,730 രൂപയാണ് ഐ.ടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. ജി.എസ്.ടി ഒഴിച്ചുള്ള 16,15,873 രൂപ തിരിച്ചു പിടിക്കണമെന്നാണ് ശുപാർശ. ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഇ.ഡി നടപടി രാഷ്ട്രീയ
പ്രേരിതം:കാനം
കണ്ണൂർ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിന് മുന്നിൽ വട്ടമിട്ട് പറക്കാറുണ്ടെന്നും, ശിവശങ്കറിന്റെ അറസ്റ്റ് അതിന്റെ ഭാഗമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ കുറ്റാരോപിതൻ മാത്രമാണ്. അന്വേഷണത്തെ ആരും എതിർത്തിട്ടില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ. ഇന്ധന നികുതി താത്കാലിക സംവിധാനം മാത്രമാണ്. അത് നീണ്ടകാലം തുടരാൻ ഉദ്ദേശിക്കുന്നില്ല. മന്ത്രി പി. പ്രസാദിന്റെ ഇസ്രായേൽ സന്ദർശനത്തിന് രാഷ്ട്രീയ വിലക്കില്ലെന്നും നിയമസഭ സബ് കമ്മിറ്റി ചേരുന്ന സമയമായതിനാൽ മാത്രമാണ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |