കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌ത റേഷൻ കടയുടമകൾക്കുള്ള കമ്മിഷൻ കുടിശ്ശിക മാർച്ച് 31നകം സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 11 മാസത്തെ കമ്മിഷൻ കുടിശ്ശിക നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാരും സിവിൽ സപ്ളൈസ് കോർപ്പറേഷനും നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. 2020 ജൂലായ് 23ന്, കിറ്റൊന്നിന് അഞ്ചു രൂപ നിരക്കിൽ കമ്മിഷൻ നൽകാനും തീരുമാനിച്ചു. ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ ആവശ്യം കണക്കിലെടുത്ത് ജൂലായ് 30ന് കമ്മിഷൻ തുക ഏഴു രൂപയാക്കി. 2021 ഫെബ്രുവരി 19ന് ഇതു വീണ്ടും അഞ്ചുരൂപയാക്കി. 2020 ആഗസ്റ്റിൽ മാത്രമാണ് സർക്കാർ അഞ്ചു രൂപ നിരക്കിൽ കമ്മിഷൻ നൽകിയത്. 11 മാസം കിറ്റ് വിതരണം ചെയ്തെങ്കിലും കമ്മിഷൻ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡു കാലത്ത് മാനുഷിക സേവനമെന്ന നിലയ്ക്ക് കിറ്റുകൾ വിതരണം ചെയ്തതിന് റേഷൻ കടയുടമകൾക്ക് കമ്മിഷൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ, കമ്മിഷൻ നിശ്ചയിച്ചശേഷം സർക്കാരിന് പിന്നീട് പിന്തിരിയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാർ ഇത്തരത്തിൽ സേവനം സ്വീകരിക്കുമ്പോൾ അതിനു പ്രതിഫലം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |