കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടി. കോഴയിടപാടിൽ ശിവശങ്കറിന് വിചാരിച്ചതിലുമേറെ പങ്കാളിത്തമുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള ഇ.ഡിയുടെ അപേക്ഷയിലാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവ്. 24ന് വൈകിട്ട് 3.30ന് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
കസ്റ്റഡി കാലാവധി ഇന്നലെ കഴിഞ്ഞ സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ ഇ.ഡി ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിൽ പരാതി ഇല്ലെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന് ചികിത്സാ സൗകര്യങ്ങൾ നൽകിയിരുന്നതായി ഇ.ഡിയും വിശദീകരിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി യു.എ.ഇ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി വിതരണം ചെയ്തെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ കോഴപ്പണത്തിൽ ഉൾപ്പെട്ടതാണെന്നും ശിവശങ്കറിന് ലഭിച്ച കോഴയാണ് ഇതെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
'എല്ലാം നടപടിക്രമങ്ങൾ മാത്രം"
'എല്ലാം നടപടിക്രമങ്ങൾ മാത്രം, അസ്വാഭാവികമായി ഒന്നുമില്ല..." കഴിഞ്ഞ അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ എം.ശിവശങ്കർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ വാചകം മാത്രമാണെന്ന് ഇ.ഡി. ചോദ്യങ്ങളോട് നിഷേധഭാവത്തിലുള്ള പ്രതികരണമാണ് നടത്തുന്നതെന്നും നിർണായകമായ പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്ന നിലപാടാണ് ശിവശങ്കർ സ്വീകരിക്കുന്നതെന്നും ഇ.ഡി പറഞ്ഞു. 2018 ഡിസംബർ ഒന്നു മുതൽ 2019 ഏപ്രിൽ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ രേഖപ്പെടുത്തിയാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനെ 2018 ഡിസംബറിൽ ഒരുമാസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വേണ്ടി ഡെപ്യൂട്ടേഷനിൽ മാറ്റി നിറുത്തി ശിവശങ്കർ ഈ പദവി ഏറ്റെടുത്തിരുന്നു. ഇക്കാലത്ത് നടന്ന ഇടപാടുകളും മാറ്റത്തിന്റെ ഉദ്ദേശ്യവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |