തിരുവനന്തപുരം: മില്‍മ കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടില്‍ നാളെ മുതല്‍ വിപണിയിലെത്തും. രാവിലെ 11ന് തമ്പാനൂര്‍ ഹോട്ടല്‍ ഡിമോറയില്‍ ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനാകും. മികച്ച ഡീലര്‍മാര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും.
ർ
പാലിന്റെ തനതുഗുണവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് വില. ശീതികരിച്ച് സൂക്ഷിച്ചാല്‍ 3 ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേന്‍മയുള്ള ഫുഡ് ഗ്രേഡ്ബോട്ടിലാണ് പാക്കിംഗിന് ഉപയോഗിക്കുന്നതെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് വിതരണം ആരംഭിക്കുന്നത്. 20,21 തീയതികളില്‍ ബോട്ടില്‍ പാല്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കും. ഒരാള്‍ക്ക് 15,000 രൂപയുടെ സമ്മാനം നല്‍കും. ഇതിനായി ബോട്ടിലില്‍ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കും. 22ന് നറുക്കെടുപ്പ് നടത്തി സമ്മാനര്‍ഹരുടെ നമ്പരുകള്‍ 23ന് പത്രമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. സമ്മാനങ്ങള്‍ 26ന് മില്‍മ ക്ഷീരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ ശൃംഖലകള്‍, മില്‍മ നടത്തുന്ന സ്റ്റാളുകള്‍ എന്നിവയില്‍ നിന്ന് 20ന് രണ്ട് ബോട്ടില്‍ പാല്‍ വാങ്ങുന്നവര്‍ക്ക് മില്‍മയുടെ അര ലിറ്റര്‍ പാല്‍ സൗജന്യമായി നല്‍കും.
ശബരിമലയിലേക്ക് 170 ടണ്‍ നെയ്യിന്റെ ഓര്‍ഡര്‍ മില്‍മയ്ക്ക് ലഭിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്‍കി. ഓണക്കാലത്ത് 4.8 കോടി രൂപ നല്‍കും. പാലിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഫെഡറേഷന് നല്‍കിയിട്ടുണ്ട്. മില്‍മ എം.ഡി സി.എ.മുഹമ്മദ് അന്‍സാരി, ഭരണസമിതി അംഗങ്ങളായ കെ.കൃഷ്ണന്‍പോറ്റി, കെ.ആര്‍.മോഹനന്‍പിള്ള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |