അടുത്ത എം.ടെക് ബാച്ച് മുതൽ വിദേശഭാഷാ പഠനവും സിലബസിന്റെ ഭാഗമാക്കുമെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിസാ തോമസ് വ്യക്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് സാങ്കേതിക സർവകലാശാല ജർമ്മൻ കോൺസൽ ജനറലുമായി ചർച്ചനടത്തി. കഴിയുന്നത്ര വിദേശഭാഷകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന നീക്കം അഞ്ചുവർഷം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നു. എം.ടെക്കിന് മാത്രമല്ല, പത്താംക്ളാസ് കഴിയുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ അവസരം പ്രദാനം ചെയ്യുന്നതിനെക്കുറിച്ച് മറ്റ് സർവകലാശാലകളും ആലോചിക്കേണ്ടതാണ്.
സിലബസിന്റെ ഭാഗമാക്കിയാൽ മാത്രമേ കുട്ടികൾ അത് പഠിക്കാൻ താത്‌പര്യം കാണിക്കൂ. പ്ളസ് ടുവും ബിരുദവും മറ്റും കഴിഞ്ഞാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇപ്പോൾ അന്യരാജ്യങ്ങളിലേക്ക് മെഡിസിൻ, എൻജിനിയറിംഗ് തുടങ്ങിയ കോഴ്സുകൾ പഠിക്കാൻ കുടിയേറുന്നത്. പ്രതിവർഷം കേരളത്തിൽ നിന്ന് മാത്രമായി 35,000ത്തോളം വിദ്യാർത്ഥികൾ ചൈന, റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതായാണ് ഏകദേശ കണക്ക്. ആ രാജ്യങ്ങളിലെ ഭാഷയുമായി ഒരു ബന്ധവുമില്ലാതെ പോകുന്ന കുട്ടികൾ തുടക്കത്തിൽ ഏറ്റവും ബുദ്ധിമുട്ടുന്നത് വിദേശഭാഷാ പഠനത്തിനാവും. അത്തരം രാജ്യങ്ങളിലെ ഭാഷകൾ മുൻകൂട്ടി പഠിക്കാൻ അവസരം ലഭിച്ചാൽ കുട്ടികൾക്ക് പലരീതിയിൽ പ്രയോജനകരമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് വിദേശ പഠനത്തിന് പോകാൻ സാദ്ധ്യതയുണ്ട്. അതിനുള്ള പഠനസാഹചര്യങ്ങൾ മറ്റ് സർവകലാശാലകളിൽ ഒരുക്കാനുള്ള നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നല്‌കേണ്ടത്. വിദേശപഠനത്തിന് പോകുന്നവരിൽ 67 ശതമാനവും ആൺകുട്ടികളാണ്. പഠനത്തോടൊപ്പം വിദേശത്ത് ജോലിചെയ്യാനുള്ള അവസരം കൂടിയാണ് ഇവരുടെ ലക്ഷ്യം. പല പുതിയ കോഴ്സുകളും പഠിക്കുന്നവർക്ക് തൊഴിൽനല്‌കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലില്ല. മെഡിസിൻ, എൻജിനിയറിംഗ്, ഹെൽത്ത് കെയർ, ബിസിനസ്, പബ്ളിക് പോളിസി, നിയമം, സയൻസ്, കമ്പ്യൂട്ടിംഗ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാനോ ഉപരിപഠനത്തിനോ ഗവേഷണത്തിനോ ആയാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പോകുന്നത്. വിദേശരാജ്യങ്ങളിൽ പുതിയ കോഴ്സുകളുമായി ബന്ധപ്പെട്ട് വൻതോതിൽ തൊഴിലവസരങ്ങളാണ് നിലവിലുള്ളത്. ജോലി ലഭിക്കാൻ ഭാഷ അവർക്ക് തടസമാകരുതെന്ന് മുൻകൂട്ടിക്കണ്ടാണ് സാങ്കേതിക സർവകലാശാല പഠനത്തിനൊപ്പം വിദേശഭാഷകളും പഠിക്കാൻ സൗകര്യമൊരുക്കുന്നത്.
സ്വിറ്റ്‌സർലാൻഡ്, ജർമ്മൻ കോൺസുൽ ജനറൽമാർ അടുത്തിടെ സാങ്കേതിക സർവകലാശാലാ ആസ്ഥാനത്ത് എത്തിയിരുന്നു. പഠന, ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അദ്ധ്യാപക - വിദ്യാർത്ഥി വിനിമയം എന്നിവയ്ക്ക് അവിടങ്ങളിലെ വാഴ്‌സിറ്റികളുമായി സഹകരണം കോൺസുലേറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷണത്തിന് സമർത്ഥരായ വിദ്യാർത്ഥികൾക്ക് കാര്യമായി പണം മുടക്കേണ്ടിവരില്ല. ഭാഷ അറിയാമെങ്കിൽ പ്രവേശനം സുഗമമാവുകയും ചെയ്യും. ഗവേഷണത്തിനുള്ള മുഴുവൻ തുകയും സ്കോളർഷിപ്പായി നല്‌കുന്ന രാജ്യങ്ങളുമുണ്ട്. അവിടെ തുടരണമെന്ന ബോണ്ട് വ്യവസ്ഥയും പലയിടത്തുമില്ല. ഈ സാഹചര്യങ്ങൾ മുതലാക്കാനാണ് എൻജിനിയറിംഗിനൊപ്പം വിദേശഭാഷയും പഠിപ്പിക്കാൻ സാങ്കേതിക സർവകലാശാല തയ്യാറാകുന്നത്. മറ്റ് സർവകലാശാലകളും ഇതൊരു മാതൃകയായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വൈകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |