കോഴിക്കോട്: നെഹ്റു വിഭാവനം ചെയ്ത മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും സോഷ്യലിസത്തിനുമായി നിലകൊള്ളണമെന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിലെ ആഹ്വാനത്തോട് കെ.സുധാകരനും കെ.പി.സി.സിയും യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
ആർ.എസ്.എസുമായി പോലും സന്ധി ചെയ്ത വ്യക്തിയാണ് നെഹ്റുവെന്ന് ആക്ഷേപിച്ച സുധാകരൻ, ദേശീയ നേതൃത്വത്തിന്റെ നയം സ്വീകരിക്കാൻ തയ്യാറാണോ? ഗവർണർ പദവി തന്നെ പരിഹാസ്യമായെന്നും, പദവി ദുരുപയോഗിക്കുന്ന ഗവർണർമാർ ഉത്തരം പറയേണ്ട സാഹചര്യം ഉറപ്പു വരുത്തണമെന്നും പറയുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തോടും കെ.പി.സി.സി യോജിക്കുന്നുണ്ടോ?. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടയിലെ വ്യവസ്ഥ ഒഴിവാക്കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനാണോയെന്നും വിശദീകരിക്കണം.
സി.പി.എമ്മിൽ തെറ്റുകൾ
ഉണ്ടെങ്കിൽ തിരുത്തും
സി.പി.എമ്മിനകത്ത് എന്തെല്ലാം തെറ്റായ പ്രവണതയുണ്ടെങ്കിലും തെറ്റുതിരുത്തൽ പ്രക്രിയയിലൂടെ അതിനെയെല്ലാം ഫലപ്രദമായി പരിഹരിച്ച് മുന്നോട്ട് പോവും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടി സംവിധാനം ശക്തിപ്പെടുത്തും. ഇ.പി.ജയരാജന് ഏത് സ്ഥലത്ത് വച്ചും ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാം. ജയരാജൻ ജാഥാംഗമല്ല. ജാഥാംഗങ്ങൾ മാത്രമേ പ്രസംഗിക്കുന്നുള്ളൂ.
ഒരു രാഷ്ട്രീയ നേതാവും ഒരമ്പലത്തിന്റെയും ഭാഗമായി വരാൻ പാടില്ല. എന്നാൽ രാഷ്ട്രീയ പാർട്ടിയിൽ പെട്ടതോ പെടാത്തതോ ആയ വിശ്വാസികൾക്ക് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് വരാം. ഇന്ത്യൻ പ്രധാനമന്ത്രി തന്നെ രാമക്ഷേത്രത്തിന്റെ പൂജാരിയായി വന്നത് ലോകം കണ്ടതാണ്. മോദി സർക്കാർ പ്രസാർഭാരതിയെ പൂർണമായും ആർ.എസ്.എസ് വത്കരിക്കുകയാണ്.. ആർ.എസ്.എസ് അനുകൂല ഹിന്ദുസ്ഥാൻ സമാചാറെന്ന വാർത്താ ഏജൻസിയെ വാർത്തകൾക്കായി ആശ്രയിക്കാനാണ് തീരുമാനം. മികച്ച ശൃംഖലയുള്ള പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയെ ഒഴിവാക്കിയാണ് ദൂരദർശൻ, ആകാശവാണി വാർത്തകൾക്ക് ഹിന്ദുസ്ഥാൻ സമാചാറിനെ ആശ്രയിക്കുന്നത്. ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചത് വാടക നൽകിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
തെറ്റായ പ്രവണത
അംഗീകരിക്കില്ല:
മലപ്പുറം: തെറ്റായ പ്രവണതകൾ സി.പി.എം അംഗീകരിക്കില്ലെന്നും കളകളുണ്ടെങ്കിൽ പറിച്ചുകളയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കെ.ടി.ഡി.സി ചെയർമാനും മുൻ എം.എൽ.എയുമായ പി.കെ.ശശിക്കെതിരായ ഫണ്ട് തിരിമറിയെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് കൊണ്ടോട്ടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കകത്ത് തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി, എന്തെല്ലാം തെറ്റായ പ്രവണതകളുണ്ടോ അതെല്ലാം ഫലപ്രദമായി പരിഹരിച്ച് സി.പി.എം മുന്നോട്ടുപോകും. എന്നാൽ, കളയെന്ന് പറഞ്ഞത് പി.കെ.ശശിയെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |