തലശ്ശേരി: പൊന്ന്യത്തുകാർ രണധീരതയുടെ മഹോത്സവമാക്കിയ പൊന്ന്യത്തങ്കത്തിന് ഇന്ന് സമാപനമാകും. ആറാം നാളായ ഇന്നലെ ആയിരങ്ങളാണ് ഏഴരക്കണ്ടത്ത് ഒഴുകിയെത്തിയത്.
ആറാം നാളിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കേരള പെരുമയുടെ ആയോധനകലയായ കളരി, നമ്മുടെ ജിവിതത്തിന്റെ ഭാഗമായി മാറണമെന്നും, അത് മനുഷ്യന്റെ മാനസികവും, ശാരീരികവുമായ കരുത്ത് വർദ്ധിപ്പിക്കുമെന്നും, സർക്കാർ ഇതിന് ഏറെ പ്രോത്സാഹനം നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട രഞ്ചിത്ത് ചെറുവാരിയെ കളക്ടർ ഉപഹാരം നൽകി അനുമോദിച്ചു. എം.വി. ജയരാജൻ വിശിഷ്ടാതിഥിയായിരുന്നു. പി. ശ്രീഷ്യ, ടി.കെ. ഷാജി, പി.വി. സന്തോഷ്, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, കെ.പി. വിജയൻ സംസാരിച്ചു. എ.കെ. ഷിജു സ്വാഗത്രവും, കെ. മനോജ് നന്ദിയും പറഞ്ഞു.
കടത്തുരുത്തി ഇ.പി.വി.കളരി, വിശ്വഭാരത് കളരി എന്നിവയുടെ വിസ്മയകരമായ കളരിയങ്കവും, കൈകുത്തി പയറ്റ്, തച്ചോളി കോൽക്കളി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിച്ച കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവയുമുണ്ടായി.
സമാപനദിനമായ ഇന്ന് വൈകുന്നേരം 7ന് ഒ.എസ്. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി എന്നിവർ മുഖ്യാതിഥികളാകും. ചൂരക്കൊടി കളരി, ഭാർഗ്ഗവ കളരി സംഘങ്ങളുടെ കളരിപ്പയറ്റും കണ്ണുകെട്ടി മാപ്പിള കോൽക്കളി, സ്റ്റീഫൻ ദേവസ്യ നയിക്കുന്ന ഏഴരക്കണ്ടം നൈറ്റ് മെഗാഷോയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |