തിരുവനന്തപുരം : ഗവർണർ അനുമതി നൽകാത്തിനാൽ കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്ലിന് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ല.
ഇന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തി ബില്ല് നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗവർണർ കടുപ്പിച്ചതോടെയാണ് സർക്കാർ പിന്നോട്ട് പോയത്. ഉത്തരേന്ത്യയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാർച്ച് ആദ്യവാരമേ മടങ്ങി എത്തൂ. അതിന് ശേഷമാകും ഇതിൽ തീരുമാനമെടുക്കുക.
സെനറ്റ്, സിൻഡിക്കേറ്റ് കാലവധി മാർച്ച് അഞ്ചിന് കഴിയുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നീക്കം. ഒരുവർഷം വരെ ബദൽ ഭരണസംവിധാനം ഒരുക്കാൻ ചാൻസലറായ തനിക്ക് അധികാരമുണ്ടായിരിക്കെ അത് കവരുന്ന ബില്ലിന് അനുമതി നൽകില്ലെന്ന നിലപാടിലാണ് ഗവർണർ.
സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലായതിനാൽ ഗവർണറുടെ അനുമതിയോടെ മാത്രമേ സഭയിൽ അവതരിപ്പിക്കാനാകൂ.
എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13പേരെ പുതുതായി നാമനിർദ്ദേശം ചെയ്യാനാണ് കരട് ബില്ലിലെ വ്യവസ്ഥ. സഞ്ചിത നിധിയിൽ നിന്ന് പണം ചെലവിടേണ്ടതിനാൽ അവതരണത്തിന് ഗവർണറുടെ അനുമതി വേണം.
താത്കാലിക സമിതിക്ക്
ഗവർണറുടെ നീക്കം ?
രാഷ്ട്രീയക്കാരെ പൂർണമായി ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ഉൾപ്പെടുത്തി താത്കാലിക ഭരണസമിതിയുണ്ടാക്കാൻ ഗവർണർ നീക്കം നടത്തുന്നതായാണ് വിവരം. കാലിക്കറ്റ് വാഴ്സിറ്റി നിയമത്തിലെ 7(4) വകുപ്പനുസരിച്ച് സിൻഡിക്കേറ്റ് കാലാവധി തീർന്നാൽ ഗവർണർക്ക് താത്കാലിക ഭരണസമിതിയുണ്ടാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |