പോത്തൻകോട്: കഠിനംകുളം വെട്ടുത്തുറയിലെ കന്യാസ്ത്രീ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റോസ്‌മീനിയൻ സിസ്‌റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ വിദ്യാർത്ഥി തമിഴ്നാട് തിരുപ്പൂർ സ്വദേശി അന്നപൂരണിയാണ് (27) മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്നലെ രാവിലെ പതിവ് പ്രാർത്ഥനയ്ക്ക് എത്തിച്ചേരാത്തതിനാൽ സഹസന്യാസിനിമാർ അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച മറ്റ് സന്യാസിനിമാരോടൊപ്പം സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.
മുമ്പ് മറ്റൊരു സന്യാസിനി സമൂഹത്തിൽ ചേർന്നെങ്കിലും പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. മൂന്നുവർഷം മുമ്പാണ് ഇവിടെ എത്തിയത്. പരിശീലനത്തിന്റെ ഭാഗമായി ആന്ധ്രയിലായിരുന്ന അന്നപൂരണി ജനുവരി 25നാണ് മടങ്ങിയെത്തിയത്. തുടർന്ന് ചെറിയതുറയിലെ കോൺവെന്റിൽ ആയിരുന്നു. താൻ മുമ്പ് ഉണ്ടായിരുന്ന വെട്ടുത്തുറയിലെ കോൺവെന്റിലേയ്ക്ക് പോകണമെന്ന് നിർബന്ധം പിടിച്ചതോടെയാണ് ഇവിടെ കൊണ്ടുവന്നത്.
എന്നാൽ, തനിക്ക് സന്യാസ പരിശീലനം തുടരാൻ കഴിയില്ലെന്ന ആശങ്ക അന്നപൂരണി സഹസന്യാസിനിമാരോട് പങ്കുവച്ചിരുന്നു. മടങ്ങിച്ചെന്നാൽ വീട്ടുകാർക്ക് ബാദ്ധ്യതയാകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. മുൻസന്യാസിനി കൂടിയായ ജ്യേഷ്ഠസഹോദരിയോട് അന്നപൂരണിയെ വന്നുകാണാൻ സുപ്പീരിയർമാർ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പെട്ടെന്ന് ദേഷ്യപ്പെടുകയും, ചുരുക്കം ചിലരോട് മാത്രം അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അന്നപൂരണിയുടേതെന്ന് സഹസന്യാസിമാർ പറഞ്ഞു. മാനസികബുദ്ധിമുട്ടുകൾ ഉള്ളതായി അറിയില്ലെന്നും വ്യക്തമാക്കി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |