തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകൾ മരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മൂന്നു ലക്ഷം കിലോമീറ്റർ റോഡുള്ളതിൽ പത്തിലൊന്ന് മാത്രമാണ് മരാമത്തിന്റേത്. ഇതിൽ 15,000കിലോമീറ്റർ റോഡ് ബി.എം.ബി.സി ഗുണനിലവാരത്തിലാക്കും.മരാമത്ത് റോഡ് ഉയർന്ന നിലവാരത്തിൽ പുതുക്കിപ്പണിയാനാണ് മുൻഗണന നൽകുന്നതെന്നും തൊടുപുഴ,ഇടുക്കി,പീരുമേട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പ്രത്യേക പദ്ധതിയായി കണക്കാക്കുന്നത് പരിഗണിക്കുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
യുവജന കമ്മിഷന്
ചെലവിട്ടത് 1.14 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന യുവജന കമ്മിഷനായി ചെലവിട്ടത് 1.14 കോടി രൂപ. ജീവനക്കാരുടെ ശമ്പളവും അംഗങ്ങളുടെ ഓണറേറിയവുമായി ഒരു കോടി രൂപയും, ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷം രൂപയുമാണ് ചെലവഴിച്ചതെന്ന് നിയമസഭയിൽ മന്ത്രി സജി ചെറിയാൻ വെളിപ്പെടുത്തി. കമ്മിഷൻ അദ്ധ്യക്ഷയ്ക്കും ഓഫീസ് ആവശ്യത്തിനുമായി എടുത്ത കാറുകൾക്ക് വാടകയായി 2021- 22 ൽ 22.66 ലക്ഷം രൂപ നൽകി. 2022-23 ൽ ഒരു കോടി രൂപ കമ്മിഷന് അനുവദിച്ചിരുന്നു. ഇതിൽ 53 ലക്ഷം രൂപ നൽകി. 45.28 ലക്ഷം കമ്മിഷൻ ചെലവിട്ടു.
രണ്ട് ടേമിലായി ആറ് വർഷമായി കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പള ഇനത്തിൽ 67.37 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. സിറ്റിഗ് ഫീസായി 52,000 രൂപയും, യാത്രാ അലവൻസായി 1.26 ലക്ഷവും, ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും കൈപ്പറ്റി. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് ഉപയോഗയോഗ്യമല്ലാതായതിനാൽ കരാർ വാഹനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |