ന്യൂഡൽഹി: മാർച്ച് രണ്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് അറിയിച്ചു. വിദേശകാര്യ മന്ത്രിയായ ശേഷം ക്വിന്നിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിദേശകാര്യ മന്ത്രിമാരുടെ നിർണായക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ജി 20 ധനകാര്യ മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ സംഘടിപ്പിച്ചിരുന്നു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞതും സമ്പദ്‌വ്യവസ്ഥകൾ പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്ന ലോകത്ത്, വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതുകൊണ്ടാണ് ചൈന സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും മാവോ നിംഗ് വ്യക്തമാക്കി.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദി എന്ന നിലയിലാണ് ജി 20 കൂട്ടായ്‌മയെ കാണേണ്ടത്. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വികസനത്തിന് നേതൃത്വം നൽകാൻ ജി 20ക്ക് വലിയ പങ്കുണ്ട്. ഇതിനായി എല്ലാ പിന്തുണയും ചൈന വാഗ്‌ദാനം ചെയ്യുന്നു. ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ബഹുരാഷ്ട്രവാദം, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വികസന സഹകരണം എന്നിവയിൽ സന്ദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി എന്നിവർ പങ്കെടുക്കും. ഇന്ത്യ ക്ഷണിച്ച 40 രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും പങ്കെടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |